700 സ്ഥാപനങ്ങളിൽ‌ 
ഉടൻ കണക്ഷൻ



  മലപ്പുറം കുറഞ്ഞ ചെലവിൽ അതിവേഗ ഇന്റർനെറ്റ്‌ ലഭ്യമാക്കുന്ന എൽഡിഎഫ്‌ സർക്കാരിന്റെ ജനകീയ പദ്ധതി  ‘കെ ഫോൺ’ (കേരള ഫൈബർ ഒപ്‌റ്റിക്കൽ നെറ്റ്‌വർക്ക്‌) പ്രവർത്തനം ജില്ലയിൽ പുരോഗമിക്കുന്നു. ആദ്യഘട്ടം (അഗ്രിഗേഷൻ പോപ്‌) ജില്ലയിൽ 1500 കിലോമീറ്റർ കേബിൾ സ്ഥാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും ഉൾപ്പെടെ ഏകദേശം 700  സ്ഥാപനങ്ങളിൽ നിലവിൽ കേബിൾ ശൃംഖല സ്ഥാപിച്ചിട്ടുണ്ട്‌. ഫെബ്രുവരി ആദ്യവാരത്തിൽ കണക്ഷൻ ലഭ്യമാക്കും. അടുത്ത രണ്ട്‌ സെക്ഷനുകളിലായി 1900ത്തോളം സ്ഥാപനങ്ങളിലും  കണക്ഷൻ നൽകും. ജില്ലയിൽ ഏകദേശം 2600ഓളം സ്ഥാപനങ്ങൾ പദ്ധതിയുടെ ഭാഗമാവും മലപ്പുറം മുണ്ടുപറമ്പിലെ കെഎസ്‌ഇബി 110 കെവി സബ്‌ സ്റ്റേഷനാണ്‌ പദ്ധതിയുടെ പ്രധാന കൺട്രോളിങ്‌ കേന്ദ്രം (കോർ പോപ്‌). ഇവിടെനിന്ന്‌‌ മറ്റ്‌ സബ്‌ സ്റ്റേഷനുകളിലേക്ക്‌ കണക്‌ഷൻ കൊടുക്കും‌. മലപ്പുറം, വള്ളുവമ്പ്രം, കിഴിശേരി, എടവണ്ണ, വണ്ടൂർ, മേലാറ്റൂർ, താഴേക്കോട്‌, പുലാമന്തോൾ, മക്കരപ്പറമ്പ്‌ എന്നീ ഒമ്പത്‌ സബ്‌ സ്റ്റേഷനുകൾക്കുകീഴിലെ മുഴുവൻ ഓഫീസുകളിലും കേബിൾ സ്ഥാപിച്ചുകഴിഞ്ഞു. ഈ സബ്‌ സ്റ്റേഷനുകളിൽ (പോപ്‌) കൺട്രോളിങ്‌‌ റൂമുകളും സജ്ജമായി. മലപ്പുറം സർക്കിളിനുകീഴിൽ 37 സബ്‌ സ്റ്റേഷനുകളെയാണ്‌ പരസ്പരം ബന്ധിപ്പിക്കുന്നത്‌.  2019 ജൂണിലാണ് പദ്ധതി നിർമാണം ആരംഭിച്ചത്‌. കെഎസ്‌ഇബിയുടെ വൈദ്യുതി തൂണുകളിലൂടെയും ട്രാൻസ്‌മിഷൻ ടവറുകളിലൂടെയുമാണ്‌ കേബിൾ വലിക്കുന്നത്‌. ഒപിജിഡബ്ല്യു കേബിളുകൾവഴി‌ ജില്ലകളെ തമ്മിലും ബന്ധിപ്പിക്കുന്നു‌. പദ്ധതി പൂർത്തിയാകുന്നതോടെ സെക്കൻഡിൽ 10 എംബിമുതൽ ഒരു ജിബിവരെ വേഗത്തിൽ വീടുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മിതമായ നിരക്കിൽ ഇന്റർനെറ്റ്‌ എത്തും. കെഎസ്‌ഇബി, കെഎസ്‌ഐടിഎൽ എന്നിവ ചേർന്നാണ്‌ നിർമാണം‌.   Read on deshabhimani.com

Related News