പ്ലാവിലയിൽ പേരുകൾ വിരിഞ്ഞു; ആതിര താരമായി



  മേലാറ്റൂർ ആതിരയ്ക്ക് പ്ലാവില വെറും ഇലയല്ല. ഇന്ത്യയുടെ 28 സംസ്ഥാനങ്ങളുടെ പേരുകൾ കൊത്തി ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടിയിരിക്കുകയാണ് ഈ മിടുക്കി. എടപ്പറ്റ പുല്ലുപറമ്പ് കാപ്പാട്ട് കേദാരത്തിലെ കേശവദാസിന്റെയും സവിതയുടെയും മകളാണ്‌ ആതിര ദാസ്‌. ലോക്ഡൗൺ കാലമാണ് പുതിയ നേട്ടം സ്വന്തമാക്കാനുള്ള സമയമായി തെരഞ്ഞെടുത്തത്‌. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സ്‌ അധികൃതർ ഒരാഴ്ച ‌ അനുവദിച്ചു‌. എന്നാൽ അഞ്ച് ദിവസംകൊണ്ട് മുഴുവൻ സംസ്ഥാനങ്ങളുടെയും പേരുകൾ കൊത്തിയെടുക്കുന്ന വീഡിയോയും ഫോട്ടോയും അയച്ചുകൊടുത്ത്‌ ആതിര താരമായി. തുടർന്നാണ്‌ പുരസ്കാരത്തിന്‌ പരിഗണിച്ചത്‌.  ഒരു ഇലയിൽ ഒരു സംസ്ഥാനത്തിന്റെ പേര് എന്ന നിലയിലാണ് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിലെ രണ്ടാംവർഷ എംഎ ഇംഗ്ലീഷ് വിദ്യാർഥിനി കൊത്തിയെടുത്തത്‌. സഹോദരൻ അഖിൽ ദാസും സുഹൃത്തുക്കളും കുടുംബാംഗങ്ങളും അധ്യാപകരുമെല്ലാം ഇതിന്‌ പിന്തുണ നൽകി. ബോട്ടിൽ ആർട്ട്, മ്യൂറൽ പെയിന്റിങ്, സ്റ്റൻസിൽ ആർട്ട്, പോർട്രൈറ്റ് ഡ്രോയിങ്, ഫാബ്രിക് പെയിന്റിങ് തുടങ്ങിയവയാണ് ആതിരയുടെ മറ്റു വിനോദങ്ങൾ.   Read on deshabhimani.com

Related News