മികവുയരെ, കരുത്തോടെ



 മലപ്പുറം സർക്കാർ കരുതലിൽ പൊതുജനാരോഗ്യരംഗത്ത് കൂടുതൽ കരുത്താർജിച്ച്‌ ജില്ല. നൂറുദിന കർമ പരിപാടിയുടെ ഭാഗമായി  106 പദ്ധതികൾ ആരോഗ്യ മന്ത്രി വീണാ ജോർജ്‌ ഉദ്‌ഘാടനം ചെയ്‌തു.  ആരോഗ്യരംഗത്ത് മലപ്പുറം കൈവരിച്ച നേട്ടം മാതൃകയാണെന്ന്‌ മന്ത്രി പറഞ്ഞു.  സംസ്ഥാനത്ത്‌ ഉദ്ഘാടനംചെയ്ത 158 പദ്ധതികളിൽ 106 എണ്ണവും ജില്ലയിലാണ്. പ്രസവസമയത്തും പ്രസവാനന്തരവും ഉയർന്ന നിലവാരമുള്ള പരിചരണം ഉറപ്പാക്കാൻ തിരൂർ, പെരിന്തൽമണ്ണ ജില്ല ആശുപത്രികളിലും മലപ്പുറം താലൂക്ക്‌ ആശുപത്രിയിലും ലക്ഷ്യ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച മാതൃ-ശിശു ബ്ലോക്കുകൾ നാടിന്‌ സമർപ്പിച്ചു. തിരൂർ ജില്ലാ  ആശുപത്രിയിൽ രണ്ടുകോടി രൂപയുടെ പ്രവർത്തനങ്ങളും പെരിന്തൽമണ്ണയിൽ 2.44 കോടി രൂപയുടെ പ്രവർത്തനങ്ങളുമാണ്‌ നടത്തിയത്‌. മലപ്പുറം താലൂക്ക്‌ ആശുപത്രിയിൽ 67 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളും നടത്തി.  ആർദ്രം പദ്ധതിയിൽ പോരൂർ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. 18 ലക്ഷം രൂപ ചെലവിലാണിത്. സാഗി പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ ചെലവിൽ നിർമിച്ച കോതമുക്ക്, മണ്ടൻമൂഴി, മുതുവല്ലൂർ, ഒളമതിൽ, എളമ്പിലിക്കോട്, കീഴുപറമ്പ്, പരതിക്കാട് സബ് സെന്ററുകളും ഉദ്‌ഘാടനംചെയ്‌തു. 95 ആയുഷ്‌മാൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളുടെ രണ്ടാംഘട്ട പ്രവൃത്തിയുടെ കല്ലിടലും മന്ത്രി നിർവഹിച്ചു. 1.66 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. Read on deshabhimani.com

Related News