ന്യൂനമര്‍ദം: അടിയന്തര 
സാഹചര്യം നേരിടാന്‍ സജ്ജം



 മലപ്പുറം ന്യൂനമർദത്തെ തുടർന്ന് മഴ ശക്തമാകുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ല പൂർണസജ്ജമെന്ന് കലക്ടർ വി ആർ പ്രേംകു മാർ പറഞ്ഞു. മഴക്കെടുതിയെ നേരിടാൻ ജില്ലയിൽ ആവശ്യമായ സജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അതത് സമയങ്ങളിൽ നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ പൊതുജനങ്ങൾ ശ്രദ്ധിക്കണം. ജില്ലയിൽ ജില്ലാതലത്തിലും താലൂക്കുതലങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ജില്ലയിൽ ദിവസങ്ങൾക്കുമുമ്പുതന്നെ ദുരന്ത നിവാരണ കൺട്രോൾ സെല്ലും ആരംഭിച്ചിട്ടുണ്ട്. 
    ഏറനാട്, നിലമ്പൂർ, കൊണ്ടോട്ടി താലൂക്കുകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകി. ടൂറിസ്റ്റ് കേന്ദ്രങ്ങൾ, മലയോര ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം, ക്വാറി, മണൽഖനനം തുടങ്ങിയവ നിരോധിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് ഫിഷറീസ് വകുപ്പിന്റെ ബോട്ട് അടക്കമുള്ള സൗകര്യങ്ങൾ സജ്ജമാക്കി. ക്യാമ്പുകളിൽ കോവിഡ് പ്രോട്ടോകോൾ നടപ്പാക്കുന്നതിനായി ആരോഗ്യ പ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ക്യാമ്പുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട നിർദേശവും നൽകി. അത്യാവശ്യ ഘട്ടത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള സജീകരണങ്ങളും പൂർത്തിയായി.  ജില്ലയിൽ അഞ്ച് ക്യാമ്പുകൾ ആരംഭിച്ചെങ്കിലും നിലവിൽ തിരൂർ ശോഭപറമ്പ് ജിയുപി സ്‌കൂളിൽമാത്രമാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. ഒരു കുടുംബത്തിലെ  ഒരു പുരുഷനും ഒരു സ്ത്രീയും  മൂന്ന് കുട്ടികളുമടക്കം ആറുപേരാണ് ക്യാമ്പിലുള്ളത്‌. മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.  അതിതീവ്രമഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കണം. വൈദ്യുതിലൈൻ പൊട്ടി വീഴുന്നതടക്കമുള്ള അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.   Read on deshabhimani.com

Related News