10 വര്‍ഷത്തിനിടയില്‍ പിടികൂടിയത് 7000 കിലോ
നിലമ്പൂർ കുഴൽപ്പണ കടത്തുകൾക്ക് പിന്നാലെ ജില്ലയിൽ ചന്ദനമാഫിയയും പിടിമുറുക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ പിടികൂടിയത് 7000 കിലോ ചന്ദനം. മഞ്ചേരി, വള്ളുവമ്പ്രം, പുല്ലാര, മൊറയൂർ എന്നിവിടങ്ങളിൽനിന്നാണ് വനം ഫ്ലയിങ് സ്ക്വാഡ് പ്രധാന ചന്ദന കടത്തുകൾ പിടികൂടിയത്. മഞ്ചേരി പുല്ലാര സംസ്ഥാനത്തെ ചന്ദന മാഫിയകളുടെ കേന്ദ്രമാണെന്ന് വനം വകുപ്പ് കണ്ടെത്തിയിരുന്നു. 2013 സെപ്തംബർ 19നാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ചന്ദന കടത്ത് നിലമ്പൂർ വഴിക്കടവിൽ പിടികൂടിയത്. ചുരംപാതയിൽ പഴ ലോറിയിൽ കടത്താൻ ശ്രമിച്ച 2807 കിലോ കണ്ടെടുത്തു. മഞ്ചേരി സ്വദേശികളായിരുന്നു പ്രതികൾ. 2018 ജൂൺ 29ന് പുല്ലാര സ്വദേശി നജ്മുദ്ദീന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2000 കിലോ ചന്ദനതടികൾ ഫ്ലയിങ് സ്ക്വാഡ് പിടികൂടി. ആഗസ്ത് 23ന് കാളികാവിൽ 825 കിലോ ചന്ദനവുമായി രണ്ടുപേരാണ് പിടിയിലായത്. 2016 മെയ് 31ന് മുസ്ലിംലീഗ് പ്രവർത്തകനായ കൊണ്ടോട്ടിയിലെ വളപ്പൻ റഷീദിന്റെ വീട്ടിൽനിന്ന് 300 കിലോ ചന്ദനമുട്ടികൾ പൊലീസ് പിടിച്ചു. 2016 നവംബർ ഒന്നിന് 75 കിലോ ചന്ദനച്ചീളുകളുമായി വള്ളുവമ്പ്രം സ്വദേശികളെയും ഡിസംബർ 12ന് 17 കിലോ ചന്ദനവുമായി മഞ്ചേരിയിൽ രണ്ട് പേരെയും പിടികൂടി. Read on deshabhimani.com