ഡബിള്‍ സ്‌ട്രോങ്ങാണ്‌ 
ആരോഗ്യമേഖല



  മലപ്പുറം സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പദ്ധതികളുടെ ഭാഗമായി ജില്ലയിലെ ആരോഗ്യ മേഖലയിലെ 106 പദ്ധതി വെള്ളിയാഴ്‌ച മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്യും. പ്രസവസമയത്തും പ്രസവാനന്തരവും ഓരോ സ്ത്രീക്കും ഉയർന്ന നിലവാരവുമുള്ള മാതൃ പരിചരണം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് ആരംഭിച്ച  ലക്ഷ്യ പ്രവർത്തനങ്ങളുടെ (ലേബർ റൂം ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രം ഇനിഷേറ്റീവ്) ഭാഗമായി  ഉദ്ഘാടനം മന്ത്രി നിർവഹിക്കും. തിരൂർ ജില്ലാശുപത്രി, പെരിന്തൽമണ്ണ ജില്ലാശുപത്രി, മലപ്പുറം താലൂക്കാശുപത്രികളിൽ പദ്ധതി നടപ്പാക്കിയിട്ടുണ്ട്‌.   തിരൂർ ജില്ലാശുപത്രിയിൽ രണ്ട് കോടിയുടെയും  പെരിന്തൽമണ്ണ ജില്ലാശുപത്രിയിൽ രണ്ട് കോടി 44 ലക്ഷം രൂപയുടെയും മലപ്പുറം താലൂക്കാശുപത്രിയിൽ 67 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളുമാണ് നടത്തിയത്.  ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയ പോരൂർ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തുന്നതിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. 18 ലക്ഷം രൂപ ചെലവഴിച്ചാണ് പോരൂർ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റിയത്.  സാഗി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഏഴ് സബ്‌സെന്ററുകളായ കോതമുക്ക്, മണ്ടൻമൂഴി, മുതുവല്ലൂർ, ഒളമതിൽ, എളമ്പിലിക്കോട്, കീഴുപറമ്പ്, പരതിക്കാട് എന്നിവയുടെ ഉദ്ഘാടനവും നടക്കും. 35 ലക്ഷം രൂപ ചെലവഴിച്ചാണ് ഏഴ് സബ് സെന്ററുകളും നിർമിച്ചത്. ജില്ലയിലെ 95 ആയുഷ്മാൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളുടെ നവീകരണ പ്രവൃത്തികളുടെ നിർമാണോദ്ഘാടനവും നടക്കും. ഒരു കോടി 66 ലക്ഷം രൂപയാണ് 95 സബ്‌സെന്ററുകളുടെ (ആയുഷ്മാൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളുടെ) രണ്ടാം ഘട്ട പ്രവൃത്തികൾക്കായി അനുവദിച്ചത്. ഓരോ സബ്‌സെന്ററിനും 1.75 ലക്ഷം രൂപയാണ് ചെലവ്. Read on deshabhimani.com

Related News