പാത്രക്കടവിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി
വളാഞ്ചേരി കുന്തിപ്പുഴയിൽ പാത്രക്കടവ് കുരുത്തിച്ചാലിൽ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി. കാടാമ്പുഴ കരേക്കാട് ചിത്രം പള്ളിയിലെ വെട്ടിക്കാടൻ ഗിയാസുദ്ദീന്റെ മകൻ അഹമ്മദ് ഇർഫാന്റെ (20) മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കുന്തിപ്പുഴ പാലത്തിന്റെ അടിയിൽനിന്നും കണ്ടെത്തിയത്. കരേക്കാട് തടം പറമ്പിലെ ജുമാ മസ്ജിദ് കബര്‍സ്ഥാനിൽ കബറടക്കി. ഇർഫാൻ പെരിന്തൽമണ്ണ അൽശിഫാ ആശുപത്രിയിലെ രണ്ടാം വർഷ ബിഫാം വിദ്യാർഥിയും ചിത്രകാരനുമാണ്. കോളേജിലെ ചുമരുകളിൽ ഇർഫാൻ വരച്ച ചിത്രങ്ങൾ ഉണ്ട്. ഉമ്മ: ഫസീല. സഹോദരിമാർ: ഫിദ, ഹിബ. ബുധനാഴ്‌ച വൈകിട്ട് മണ്ണാർക്കാട് കുരുത്തിച്ചാൽ സന്ദർശിക്കാനെത്തിയ ആറംഗ സംഘത്തിൽപ്പെട്ട രണ്ടുപേരെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. കാണാതായ മുഹമ്മദാലിയുടെ മൃതദേഹം ശനിയാഴ്‌ച കുളപ്പാടം പള്ളിക്കടവിൽ പുഴയിലെ പാഴ്‌ചെടികളിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു. Read on deshabhimani.com