കേരളത്തിന്റെ സംഗീത ശാഖയ്ക്ക് തീരാനഷ്ടം: ഇ എൻ മോഹൻദാസ്
മലപ്പുറം മലബാറിൽ മാത്രം ഒതുങ്ങിനിന്നിരുന്ന മാപ്പിളപ്പാട്ട് ഗാനശാഖയെ ജനകീയമാക്കിയ കലാകാരനാണ് വി എം കുട്ടിയെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് അനുശോചന സന്ദേശത്തിൽ അറിയിച്ചു. മാപ്പിളപ്പാട്ടിന് സാർവത്രിക സ്വീകാര്യത നേടാൻ അദ്ദേഹം വലിയ പങ്കുവഹിച്ചു. പുളിക്കൽ പ്രദേശത്ത് കമ്യൂണിസ്‌റ്റ് പാർടി വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. ചെറുപ്പകാലത്ത് പാർടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ദീർഘകാലം പാർടി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അധ്യാപന രംഗത്ത് പ്രവർത്തിച്ചിരുന്നപ്പോഴും ചെന്താരക തിയറ്റേഴ്‌സ് എന്ന നാടക ഗാനസംഘം രൂപീകരിച്ച് മാപ്പിള ഗാനങ്ങളിലൂടെ ബഹുജനങ്ങൾക്കിടയിൽ പാർടിയുടെ സന്ദേശം എത്തിക്കുവാൻ യത്നിച്ചു. അദ്ദേഹത്തിന്റെ മാപ്പിള ഗാനങ്ങൾ പാർടി വേദികളിൽ സ്ഥിരസാന്നിധ്യമായിരുന്നു. മലബാർ കലാപവുമായി ബന്ധപ്പെട്ട് കമ്പളത്ത് ഗോവിന്ദൻ നായർ രചിച്ച "അന്ന് ഇരുപത്തിയൊന്നിൽ"എന്ന ഗാനം പല വേദികളിലും പാടി അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ സംഗീത ശാഖയ്ക്ക് തീരാ നഷ്ടമാണെന്നും അനുശോചന സന്ദേശത്തിൽ അറിയിച്ചു. Read on deshabhimani.com