മലപ്പുറം അതീവജാഗ്രതയിൽ: മുഖ്യമന്ത്രി



തിരുവനന്തപുരം  സമ്പർക്കത്തിലൂടെ പല മേഖലകളിലും രോഗവ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ല അതീവ ജാഗ്രതയിലാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്‌ച 51 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. അതിൽ 27ഉം സമ്പർക്കംമൂലമാണ്. മലപ്പുറത്ത് ഇപ്പോൾ നാല് ക്ലസ്റ്ററാണുള്ളത്.  പൊന്നാനി താലൂക്ക് മേഖലയിലെ ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, മുനിസിപ്പൽ കൗൺസിലർ, വിവിധ ഓഫീസുകളിലെ ജീവനക്കാർ തുടങ്ങി ഇരുപത്തഞ്ചിലധികം വ്യക്തികൾക്ക് ഉറവിടം വ്യക്തമാകാതെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രദേശത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.  പൊന്നാനിയിൽ 7266 ആന്റിജെൻ ടെസ്റ്റ് നടത്തിയതിൽ 89 പോസിറ്റീവ് കേസാണ് കണ്ടെത്തിയത്. പൊന്നാനിയിൽ സ്ഥിതിഗതികളുടെ പശ്ചാത്തലത്തിൽ നഗരസഭാ പരിധിയിൽ ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗണാക്കി. മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കുമല്ലാതെ ആളുകൾ പുറത്തിറങ്ങാൻ പാടില്ല. അവശ്യവസ്തുക്കൾ വാങ്ങുന്നതുൾപ്പെടെയുള്ള അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്ന ആളുകൾ നിർബന്ധമായും റേഷൻ കാർഡ് കൈവശം വയ്‌ക്കണമെന്ന നിർദേശവും നടപ്പാക്കിയിട്ടുണ്ട്. Read on deshabhimani.com

Related News