ജാസ്‌മിന്റെ കുടുംബത്തിന് സർക്കാർ സഹായം നൽകും: മന്ത്രി
കീഴാറ്റൂർ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തിയ ജാസ്‌മിന്റെ കുടുംബത്തെ സഹായിക്കുന്ന കാര്യം സർക്കാർ ഗൗവരമായി പരിഗണിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു. കുടുംബത്തെ സന്ദർശിച്ചശേഷം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അനുകൂല നടപടിയുണ്ടാകും–- മന്ത്രി പറഞ്ഞു. ജാസ്‌മിന്റെ കീഴാറ്റൂർ കൊണ്ടിപ്പറമ്പിലെ വീട്ടിൽ ചൊവ്വ പകൽ 12ഓടെയാണ് മന്ത്രി എത്തിയത്. മകൾ ഫർഷിദ, ഉപ്പ അബൂബക്കർ, ഉമ്മ ഖദീജ, സഹോദരൻ ഷറഫുദ്ദീൻ എന്നിവരെ മന്ത്രി ആശ്വസിപ്പിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാ സഹായവും മന്ത്രി ഉറപ്പുനൽകി. സിപിഐ എം മഞ്ചേരി ഏരിയാ സെക്രട്ടറി വി അജിത്കുമാർ, ലോക്കൽ സെക്രട്ടറി കെ കോമളവല്ലി, ഏരിയാ കമ്മിറ്റിയംഗം വി ജ്യോതിഷ്, പി ജിതീഷ്, കെ ഷാഹിദ്, പി കെ ജുനൈദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് സ്‌ഫോടകവസ്‌തു നിറച്ച ഗുഡ്സ് ഓട്ടോയിലിരുത്തി ഭാര്യ ജാസ്മിനെയും മകൾ ഫാത്തിമത്ത് സഫയെയും ഭർത്താവ് മുഹമ്മദ് തീകൊളുത്തി കൊലപ്പെടുത്തിയത്. മുഹമ്മദും മരിച്ചു. അഞ്ച് വയസുകാരി മകൾ ഷിഫാന ഗുരുതര പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. Read on deshabhimani.com