ന്യൂജൻ കോളനി
നിലമ്പൂർ ‘കോവിഡ് അടച്ചുപൂട്ടലിൽ ഓൺലൈനായാണ് ഞങ്ങൾ പഠിച്ചിരുന്നത്. അന്ന് ഫോണിൽ നെറ്റ് റീച്ചാർജ് ചെയ്യാൻതന്നെ ഒരുപാട് പൈസയായി. ഇനിയിപ്പൊ ഫ്രീയാണല്ലോ’–- വരടേംപാടം ഗിരിജൻ പട്ടികവർഗ കോളനിയിലെ മൃദുഷയും വന്ദനയും ഗംഗയും കെ ഫോൺ കണക്‌ഷൻ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ്. ഗവ. മാനവേദൻ സ്കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കി ഉന്നത പഠനത്തിന് പോകാനിരിക്കുന്ന മുന്നത്ത് വീട്ടിൽ മൃദുഷയ്‌ക്കും ചേനാട് വീട്ടിൽ വന്ദനയ്ക്കും ഏറെ ഉപകാരപ്രദമാണ് സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതി. എട്ടാം ക്ലാസുകാരിയായ മുന്നത്ത് വീട്ടിൽ ഗംഗയാകട്ടെ പഠിക്കാൻ ആവശ്യമായ എല്ലാം ഫോണിലൂടെ ഇനി മുടക്കമില്ലാതെ കിട്ടുമെന്ന് പറയുന്നു. കഴിഞ്ഞ ഒന്നിനാണ് ഗിരിജൻ കോളനിയിലെ മൂന്ന് വീട്ടിൽ കെ ഫോൺ കണക്‌ഷൻ ലഭിച്ചത്. കോളനിയിലെ മറ്റു കുട്ടികളും പഠനാവശ്യങ്ങൾക്ക് ഇവരുടെ ഇന്റർനെറ്റാണ് ഉപയോഗിക്കുന്നത്. അതിനാൽ രക്ഷിതാക്കളും ഹാപ്പി. കോവിഡ് കാലത്ത് കിട്ടുന്ന പണിക്ക് പോയിട്ടാണ് ഓൺലൈൻ പഠനത്തിന് ഫോൺ റീച്ചാർജ് ചെയ്‌തുകൊടുത്തതെന്ന് ഓരോ കുടുംബവും പറയുന്നു. ഇപ്പോൾ സർക്കാർ സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ നൽകിയതോടെ തെളിയുന്നത് ഇവരുടെ മുഖവുമാണ്. സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്കാണ് സർക്കാർ കെ ഫോൺ കണക്‌ഷൻ നൽകുന്നത്. Read on deshabhimani.com