വീണ്ടെടുപ്പാണ് വീട്ടിക്കുത്ത്
നിലമ്പൂർ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന നിലമ്പൂർ വീട്ടിക്കുത്ത് ജിഎൽപി സ്കൂളിന് ഇനി മികവിന്റെ കാലം. സംസ്ഥാന ബജറ്റിൽ സ്കൂളിൽ പുതിയ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ നാലുകോടി രൂപ അനുവദിച്ചു. പുതിയ കെട്ടിടം യാഥാർഥ്യമായാൽ നിലവിൽ ചെട്ടിയങ്ങാടി നഗരത്തിൽ സ്ഥിതിചെയ്യുന്ന ഗവ. യുപി സ്കൂൾ വീട്ടിക്കുത്തിലെ സ്കൂളിലേക്ക് മാറ്റും. ഇതോടെ വീട്ടിക്കുത്ത് ഗവ. എൽപിഎസ് ഗവ. യുപിഎസാകും. നിലിവിൽ യുപി സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം ജില്ലാ ആശുപത്രിയുടെ വികസനത്തിന് ഉപയോഗിക്കാനാവും. പൊതുമരാമത്ത് വകുപ്പിലെ കെട്ടിട വിഭാഗമായിരിക്കും പുതിയ കെട്ടിടം നിർമിക്കുക. പ്രവൃത്തി ഈ വർഷംതന്നെ ആരംഭിക്കും. നേരത്തെ ജില്ലാ ആശുപത്രി വികസനത്തിന് ഗവ. യുപി സ്കൂൾ സ്ഥലം ഏറ്റെടുക്കാൻ എംഎൽഎ നിർദേശം മുന്നോട്ടുവച്ചെങ്കിലും മുൻ യുഡിഎഫ് നഗരസഭാ ഭരണ സമിതി സ്ഥലം ഏറ്റെടുക്കുന്നതിനോട് യോജിച്ചിരുന്നില്ല. പുതിയ സാഹചര്യത്തിൽ ഗവ. യുപി സ്കൂളിന്റെ രണ്ടര ഏക്കർ സ്ഥലം ഏറ്റെടുത്ത് ആശുപത്രി വികസനം യാഥാർഥ്യമാക്കാനാകും. 2016-ൽ താലൂക്ക് ആശുപത്രി മാറ്റി ജില്ലാ ആശുപത്രിയാക്കി ഉയർത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നിലനിൽക്കുകയാണ്. Read on deshabhimani.com