അന്യായ വ്യവഹാരപരമ്പര യുഡിഎഫ്‌ അവസാനിപ്പിക്കണം: സിപിഐ എം



മലപ്പുറം> ജില്ലാ സഹകരണ ബാങ്കിൽ കേരള ബാങ്കിനെ ലയിപ്പിച്ചതിനെതിരെയുള്ള അന്യായമായ വ്യവഹാരപരമ്പര അവസാനിപ്പിക്കാൻ യുഡിഎഫ്‌ നേതൃത്വം തയ്യാറാകണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. ജില്ലയിലെ സഹകാരികളുടെ പൊതുആവശ്യത്തിന്‌ വിരുദ്ധമാണ്‌ യുഡിഎഫ്‌ നടപടി. സുപ്രീംകോടതിയും ഹർജി തള്ളിയതിനാൽ പ്രാഥമിക സംഘങ്ങളെ പാപ്പരാക്കുന്ന നീക്കത്തിൽനിന്ന്‌ പിന്മാറണം.    കേരള ബാങ്ക്‌ നിലവിൽ വരണമെന്നത്‌ മലപ്പുറത്തെ സഹകാരികളുടെയും ജനങ്ങളുടെയും ആവശ്യമാണ്‌. മൂന്നുവർഷമായി ലക്ഷക്കണക്കിന്‌ രൂപയുടെ വിവിധ സഹായ പദ്ധതികളാണ്‌ ജില്ലയിലെ പ്രാഥമിക സംഘങ്ങൾക്കും അതുവഴി സഹകാരികൾക്കും നഷ്ടമായത്‌. നബാർഡിന്റെ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുകയെന്നത്‌ ജില്ലയിലെ കർഷകരുടെയും സഹകരണ മേഖലയുടെയും അവകാശമാണ്‌.    ത്രിതലത്തിൽനിന്ന്‌ ദ്വിതലത്തിലേക്ക്‌ വായ്‌പാസംവിധാനം മാറിയതിന്റെ ഗുണം മറ്റ്‌ ജില്ലകളിലെ സഹകരണ മേഖലയെ ആശ്രയിക്കുന്നവർക്ക്‌ ലഭിക്കുമ്പോൾ മലപ്പുറത്തുള്ളവർക്ക്‌ നിഷേധിക്കപ്പെടുകയായിരുന്നു. സങ്കുചിത താൽപ്പര്യങ്ങൾക്കപ്പുറത്ത്‌ ജില്ലയുടെ പൊതു താൽപ്പര്യം പരിഗണിക്കണം. ഹൈക്കോടതിയിൽ പോയവകയിൽ 30 ലക്ഷം രൂപ ജില്ലാ ബാങ്ക്‌ പാഴാക്കി. ഇനി പ്രാഥമിക സംഘങ്ങളുടെ ഫണ്ടുകൂടി പാഴാക്കുന്നത്‌ അവസാനിപ്പിക്കണം.  കോടതി നടപടികൾ നിർത്തിവച്ച്‌ ജില്ലയുടെ പൊതു താൽപ്പര്യത്തിനൊപ്പം നിൽക്കാൻ യുഡിഎഫ്‌ നേതൃത്വം തയ്യാറാകണം–- സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News