ഇതാ പുതിയ ക്യാമ്പസ്‌

മലപ്പുറം ഗവ. വനിതാ കോളേജ്‌ കെട്ടിടത്തിന്റെ രൂപരേഖ


  മലപ്പുറം അtഞ്ചാംവയസ്സിലേക്ക്‌ കടന്ന മലപ്പുറം ഗവ. വനിതാ കോളേജിന്‌ സ്വന്തം കെട്ടിടം. പാണക്കാട്ടെ ഇൻകെൽ എഡ്യുസിറ്റിയിലെ അഞ്ച്‌ ഏക്കറിൽ ക്യാമ്പസ്‌ ഒരുങ്ങും. മുണ്ടുപറമ്പിലെ വാടക കെട്ടിടത്തിൽനിന്ന്‌ ജില്ലയിലെ ആദ്യ വനിതാ കലാലയത്തിന്‌ മോചനമാകുന്നു.     എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്ന ഉടൻ കോളേജിനായി ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി. ഇൻകെലിന്‌ വ്യവസായ വകുപ്പ്‌ പാട്ടത്തിന്‌ നൽകിയ ഭൂമി തിരികെ സർക്കാരിന്‌ ലഭിക്കാൻ സാങ്കേതിക തടസ്സങ്ങൾ ഏറെയായിരുന്നു. നൂലാമാലകൾ മാറ്റി സർക്കാർ അഞ്ച്‌ ഏക്കർ  ഭൂമി തിരികെ ഏറ്റെടുത്തു. പിന്നീട്‌ അത്‌ റവന്യൂ ഭൂമിയാക്കി മാറ്റി. ഈസ്ഥലം കോളേജിന്‌ കെട്ടിടം നിർമിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന്‌ കൈമാറി.    കിഫ്‌ബി ഫണ്ടിൽനിന്നുള്ള എട്ടര കോടിയും എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്നുള്ള 2.30 കോടി രൂപയും ഉപയോഗിച്ചാണ്‌ കെട്ടിടം നിർമിക്കുക. ടെൻഡർ നടപടികൾ പൂർത്തിയായി. നിർമാണം ഉടൻ ആരംഭിക്കുമെന്ന്‌ പ്രിൻസിപ്പൽ ടി സുഭാഷ്‌ പറഞ്ഞു.  പരിമിതികൾക്ക്‌ 
വിട  ഒരു സ്‌പെഷൽ ഓഫീസറും ഏതാനും അധ്യാപകരും 128 വിദ്യാർഥികളുമായി 2015–-16 അധ്യയന വർഷമായിരുന്നു കോളേജിന്റെ തുടക്കം. കോട്ടപ്പടി ഗവ. സ്‌കൂളിലെ പഴയ കെട്ടിടത്തിലെ നാല്‌ ക്ലാസ്‌ മുറികളിൽ ബിഎസ്‌സി കെമിസ്‌ട്രി, ബോട്ടണി, ബിഎ ഇംഗ്ലീഷ്‌, ഇസ്ലാമിക്‌ ഹിസ്‌റ്റി എന്നീ നാല്‌ കോഴ്‌സുകൾ. സബ്‌സിഡറി വിഷയങ്ങളായി സുവോളജിയും ഫിസിക്‌സും. ലാബുകൾ ക്ലാസ്‌ മുറികളിൽതന്നെ ഒരുക്കി. മൂന്നാം വർഷം ആയപ്പോൾ 12 ക്ലാസ്‌ മുറികൾ വേണമായിരുന്നു. കുട്ടികളുടെ എണ്ണം 400 കടന്നതോടെ കോട്ടപ്പടി സ്‌കൂളിൽ കോളേജ്‌ തുടരാൻ കഴിയാതായി. പ്രൊഫ. ഗീതാ നമ്പ്യാർ സ്‌പെഷൽ ഓഫീസറായിരിക്കെ കോളേജ്‌ മുണ്ടുപറമ്പിലെ വാടക കെട്ടിടത്തിലേക്ക്‌ മാറി.  ക്ലാസ്‌മുറികളും ഫിസിക്‌സ്‌, കെമിസ്‌ട്രി ലാബും പ്രവർത്തിക്കാനുള്ള സൗകര്യമേ ഇവിടെയുള്ളൂ. ബോട്ടണി ലാബ്‌ മൂന്നാംവർഷ ക്ലാസിൽതന്നെയാണ്‌‌. സംസ്ഥാന സർക്കാർ ഈ വർഷം പുതുതായി കോളേജിന്‌ എംഎസ്‌സി ബോട്ടണി അനുവദിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News