സങ്കടപ്പുഴയായ് വള്ളിക്കാപ്പറ്റയും ചീരക്കുഴിയും
മങ്കട പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ കണ്ണീർവാർത്ത് വള്ളിക്കാപ്പറ്റ, ചീരക്കുഴി ഗ്രാമങ്ങൾ. കാഞ്ഞമണ്ണയിൽ ഇന്നോവ കാർ ഓട്ടോയിൽ ഇടിച്ച് വള്ളിക്കാപ്പറ്റ സ്വദേശി തച്ചറക്കുന്നുമ്മൽ ഹമീദും പള്ളിപ്പുറം ചീരക്കുഴിയിലെ പൊട്ടേങ്ങൽ ഉസ്മാനും മരിച്ചതിന്റെ വിഷമത്തിലാണ് നാട്. പ്രവാസജീവിതത്തിനുശേഷം കാര്‍ഷികരംഗത്ത് സജീവമായിരുന്നു ഉസ്‌മാൻ. വയനാട്ടിലുള്ള ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കടുക്കാൻ പോകുമ്പോഴാണ് അപകടം. മങ്കടവഴിയുള്ള വയനാട് ബസിൽ പോകാനായി എത്തിയതായിരുന്നു ഉസ്‌മാൻ. ചീരക്കുഴിയിൽനിന്ന് വള്ളിക്കാപ്പറ്റയിൽ വന്ന ഉസ്മാൻ വയനാട് ബസ് പോകുന്നത് കണ്ട് ഹമീദിന്റെ ഓട്ടോയിൽ ബസിനെ പിന്തുടരുന്നതിനിടെയാണ് അപകടം. മരണാനന്തര ചടത്തിന് പോകാതെ കൃഷിയിടത്തിലേക്ക് പോയ ഉസ്മാൻ ബന്ധുവിന്റെ നിർബന്ധത്തെ തുടർന്നാണ് അവസാനം യാത്രക്ക് തയ്യാറായത്. ആനക്കയം വള്ളിക്കാപ്പറ്റ സ്വദേശിയായ തച്ചറക്കുന്നുമ്മൽ ഹമീദ് വള്ളിക്കാപ്പറ്റ അങ്ങാടിയിൽ വർഷങ്ങളായി ഓട്ടോ ഡ്രൈവറാണ്. പരിചയപ്പെടുന്നവരോട് എല്ലാം പ്രായവ്യത്യാസമില്ലാതെ മികച്ച സൗഹൃദബന്ധം കാത്തുസൂക്ഷിച്ചിരുന്നയാൾ. Read on deshabhimani.com