പ്രകാശം പരക്കും ഉൾവനങ്ങളിൽ
നിലമ്പൂർ സംസ്ഥാനത്തെ ഗോത്ര ഊരുകളിൽ വെളിച്ചമെത്തിക്കാനൊരുങ്ങി സർക്കാർ. വൈദ്യുതി ലഭ്യമല്ലാത്ത 100 കോളനികൾ കണ്ടെത്തി ഡിപിആർ തയ്യാറാക്കി കെഎസ്‌ഇബി പട്ടികവർഗ വകുപ്പിന് സമർപ്പിച്ചു. വകുപ്പിൽനിന്ന് തുക ലഭ്യമാകുന്നതോടെ പ്രവൃത്തി ആരംഭിക്കും. ഭൂരിഭാഗവും ഉൾവനങ്ങളിലെ ഗോത്ര കോളനികളാണ്. ഇവിടങ്ങളിൽ വൈദ്യുതി എത്തിക്കാൻ കേന്ദ്ര വനമന്ത്രാലയത്തിന്റെ അനുമതികൂടി തേടിയിട്ടുണ്ട്. പത്തനംതിട്ട, പെരുമ്പാവൂർ, തൊടുപുഴ, ഇരിങ്ങാലക്കുട, പാലക്കാട്, ഷൊർണൂർ, കണ്ണൂർ, കൽപ്പറ്റ, നിലമ്പൂർ എന്നീ ഇലക്ട്രിക്കൽ സർക്കിളുകൾക്കുകീഴിലാണ് പദ്ധതി. തെരഞ്ഞെടുത്ത കോളനികളിൽ സോളാർ പാനൽ, ഭൂഗർഭ കേബിൾ, എബിസി കേബിൾ എന്നീ അനുയോജ്യമായ മാർഗങ്ങൾ ഉപയോഗിച്ച് വൈദ്യുതി എത്തിക്കും. പാലക്കാട് ജില്ലയിലെ പുതുശേരി, മുതലമട (പൂപ്പാറ), കൊല്ലങ്കോട് (കുരിയാർകുറ്റി) പട്ടികവർഗ കോളനികളിലേക്ക് തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപറേഷൻ ലിമിറ്റഡുമായി സഹകരിച്ചാണ് വൈദ്യുതിയെത്തിക്കുക. സംസ്ഥാനത്താകെ 2842 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ഗ്രിഡ് വൈദ്യുതീകരണം സാധ്യമായ 64 കോളനികളിൽ വൈദ്യുതി എത്തിക്കുന്നതിന് 64.54 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. Read on deshabhimani.com