വിരസതയകന്ന വരകളിൽ എല്ലാവരും ഹാപ്പി



  താനൂർ മുറിയ്‌ക്കുള്ളിൽ എട്ടുവയസ്സുകാരന്റെ അസ്വസ്ഥതയകന്നു. നിരീക്ഷണ കാലയളവിന്റെ വിരസതയകറ്റാൻ വരകൾ കൂട്ടിനുണ്ട്‌. അതിന്‌ സാമഗ്രികളെത്തിച്ച്‌ നൽകിയത്‌ താനൂർ പൊലീസും. കുട്ടിയുടെ പിതാവിന്റെ അഭ്യർഥന പ്രകാരമാണ് പൊലീസിന്റെ സത്‌പ്രവൃത്തി.  രണ്ടാഴ്ചമുമ്പ്‌ വിദേശത്തുനിന്ന് എത്തിയ യുവതിയും മകനും മങ്ങാടുള്ള വീട്ടിൽ സ്വയംനിരീക്ഷണത്തിലായിരുന്നു. ആരോഗ്യവകുപ്പധികൃതരുടെ നിർദേശമനുസരിച്ച് അവർ വീണ്ടും കുറച്ച് ദിവസത്തേക്ക് കൂടി നിരീക്ഷണത്തിൽ തുടർന്നു.  മുറിയിൽത്തന്നെയിരിക്കുന്ന കുട്ടി വല്ലാതെ അസ്വസ്ഥനായതോടെ വിവരം യുവതി ഭർത്താവിനെ അറിയിച്ചു.  നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഏതാവശ്യവും അറിയിക്കാമെന്ന താനൂർ സിഐയുടെ വാട്സാപ്പ് സന്ദേശം ശ്രദ്ധയിൽപ്പെട്ട യുവാവ് തിങ്കളാഴ്ച രാത്രി  താനൂർ സിഐ പി പ്രമോദിനോട് ഇക്കാര്യം ഫോണിലറിയിച്ചു. കൂട്ടത്തിൽ മകൻ ചിത്രം വരയ്ക്കുമെന്നും ഡ്രോയിങ് ബുക്കും കളറും തീർന്നുവെന്നും പറഞ്ഞു.  ചൊവ്വാഴ്ച രാവിലെ താനൂരിൽ ബുക്ക്സ്റ്റാൾ ഉടമയെ വിളിച്ച്‌ കടതുറപ്പിച്ച്‌  പൊലീസ്‌  കളറും പേപ്പറും വാങ്ങി. അത്‌ കിട്ടിയതോടെ കുട്ടിചിത്രകാരന്‌ സന്തോഷമേറെ. പൊലീസിനും സംതൃപ്‌തി.   Read on deshabhimani.com

Related News