കാർഷിക വിപ്ലവത്തിനൊരുങ്ങി വടകര



വടകര ആരോഗ്യ സുരക്ഷ, വിഷരഹിത പച്ചക്കറിയിലൂടെ എന്ന ലക്ഷ്യവുമായി വടകര നഗരസഭ കാർഷിക വിപ്ലവത്തിനൊരുങ്ങുന്നു. കാർഷികരംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യവുമായാണ് നഗരസഭ ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്ന് നഗരസഭാ വൈസ് ചെയർമാൻ പി കെ സതീശൻ  വാർത്താസമ്മേളനത്തിൽ പറഞ്ഞു.  2000 ഹെക്ടറിൽ പച്ചക്കറി കൃഷിയാണ്‌ ലക്ഷ്യം. നഗരസഭാതലത്തിൽ പത്തംഗ ഉപദേശക സമിതി രൂപീകരിച്ചു. നഗരപരിധിയിലെ 47 വാർഡുകളിലും കർമസേന രൂപീകരണം, അയൽക്കൂട്ട രൂപീകരണം, പരിപാലന ചുമതലക്കായി ഗ്രൂപ്പ് ലീഡർമാരെ ചുമതലപ്പെടുത്തൽ എന്നിവയുണ്ടാവും. ആദ്യഘട്ടത്തിൽ പദ്ധതിക്ക് 200 ഹെക്ടർ സ്ഥലം കണ്ടെത്തി. എൻ സി കനാലിന്റെ സമീപത്തുള്ള സ്ഥലങ്ങളിലടക്കം പദ്ധതി വ്യാപിപ്പിക്കും. മണ്ണ് പരിശോധനയുടെ സാമ്പിൾ ശേഖരിക്കൽ, കൃഷിസ്ഥലം ഏർപ്പാടാക്കൽ, വിത്ത്, നടീൽ വസ്തു വിതരണം, ജലസേചനം ഉറപ്പ് വരുത്തൽ, കൃഷിസ്ഥലം തയാറാക്കൽ, സമയബന്ധിത കൃഷി പ്രയോഗം, വിളവെടുക്കൽ, ശേഖരിക്കൽ എന്നിവയും നഗരസഭയുടെ നേതൃത്വത്തിൽ നടക്കും. വിത്ത്, വളം നഗരസഭ നൽകും. സമയബന്ധിതമായി വിളവെടുപ്പ് പൂർത്തിയാക്കി വിപണന സൗകര്യം ഒരുക്കും.  മത്സ്യകൃഷി, പശു, ആട്, കോഴി വളർത്തൽ എന്നീ പദ്ധതികൾക്കും രൂപംനൽകിയിട്ടുണ്ട്. കാർഷിക കർമസേന രൂപീകരണത്തിന്റെ ഉദ്ഘാടനം ചൊവ്വ പകൽ 2.30ന് ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി പ്രസാദ് ഓൺലൈനായി നിർവഹിക്കും.  വാർത്താസമ്മേളനത്തിൽ ആസൂത്രണ സമിതി വൈസ് ചെയർമാൻ പി പി ഭാസ്‌കരൻ, പി സജീവ്കുമാർ, എം ബിജു, എ പി പ്രജിത, സിന്ധു പ്രേമൻ, വി കെ അസീസ്, നഗരസഭാ സെക്രട്ടറി കെ മനോഹർ എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News