മാളിലെ 200 സിസിടിവി പരിശോധിക്കും



കോഴിക്കോട്‌ രണ്ട്‌ നടിമാർക്കെതിരെ നടന്ന ലൈംഗികാതിക്രമത്തിൽ,  സംഭവം നടന്ന മാളിൽനിന്ന്‌ പൊലീസ്‌ സിസി ടിവി  ദൃശ്യങ്ങൾ പരിശോധിച്ചു. സംഘാടകർ ഉൾപ്പെടെ കൂടുതൽ പേരിൽനിന്ന്‌ മൊഴിയെടുത്ത അന്വേഷകസംഘം, വരും ദിവസങ്ങളിൽ മാൾ പതിസരത്ത്‌ ഇരുനൂറോളം ഇടങ്ങളിൽ സ്ഥാപിച്ച  സിസിടിവി  ദൃശ്യങ്ങൾ  പരിശോധിക്കും. കോറിഡോർ, പ്രവേശന കവാടം എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളാണ്‌  പന്തീരാങ്കാവ്‌ പൊലീസ്‌ പരിശോധിച്ചത്‌.പരിപാടിയുടെ ലഭ്യമായ  ദൃശ്യങ്ങൾ സൈബർ ഡോമിൽ ശാസ്‌ത്രീയ പരിശോധനയ്‌ക്കായി അയക്കും. ഒരു ദൃശ്യത്തിൽ നടി അടിക്കുന്ന ആളെ വ്യക്തമാണെങ്കിലും അയാളല്ല,  അക്രമിയെന്നാണ്‌ പൊലീസ്‌ നിഗമനം. ശാസ്‌ത്രീയ പരിശോധനയിലേ ഇക്കാര്യം വ്യക്തമാവൂ.  മാളിൽനിന്നുള്ള ദൃശ്യങ്ങളിൽനിന്ന്‌ കാര്യമായ സൂചന ലഭിക്കാത്തതിനാലാണ്‌ വിപുലമായ പരിശോധന നടത്താൻ തീരുമാനിച്ചത്‌.  പരിപാടിയുടെ മുഴുവൻ ദൃശ്യങ്ങളും സംഘാടകരിൽനിന്ന്‌ പൊലീസ്‌ ശേഖരിക്കുന്നുണ്ട്‌. ചൊവ്വാഴ്‌ചയാണ്‌ സിനിമയുടെ പ്രൊമോഷൻ പരിപാടിക്കായി എത്തിയ രണ്ട്‌ നടിമാർക്ക്‌ നേരെ ലൈംഗിക അതിക്രമമുണ്ടായത്‌. ആൾക്കൂട്ടത്തിലുണ്ടായിരുന്ന രണ്ട്‌ പേരാണ്‌ ആക്രമിച്ചതെന്ന്‌ തിരിച്ചറിഞ്ഞു. കണ്ടാൽ തിരിച്ചറിയാവുന്ന ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തിട്ടുണ്ട്‌.   Read on deshabhimani.com

Related News