വിജയം കൊയ്‌ത്‌ കൊളത്തറ സ്‌കൂൾ

കൊളത്തറ കാലിക്കറ്റ് വികലാംഗ വിദ്യാലയത്തിലെ കുട്ടികൾ അധ്യാപകർക്കൊപ്പം


ഫറോക്ക്  കോവിഡ് മഹാമാരിയെയും പരിമിതികളെയും അതിജീവിച്ചാണ് കൊളത്തറ കാലിക്കറ്റ്‌ വികലാംഗ വിദ്യാലയം പതിനൊന്നാം തവണയും നൂറുമേനി  കൊയ്‌തത്.  ലോക്‌ഡൗണിൽ പെട്ട്‌ കർണാടകയിൽ കുടുങ്ങിയ മൂന്നു കുട്ടികൾക്ക്‌ നീട്ടിവച്ച പരീക്ഷ എഴുതാൻ കഴിയാത്തതിനാൽ കഴിഞ്ഞ വർഷം തുടർച്ചയായ സമ്പൂർണ ജയം നഷ്ടമായിരുന്നു. ഇത്തവണ എല്ലാ പ്രതിസന്ധികളെയും മറികടനാണ് നൂറിന്റെ  തിളക്കം നേടിയത്.   കൊമേഴ്സ്, ഹ്യൂമാനിറ്റീസ്  വിഭാഗങ്ങളിലായി  കാഴ്ചയില്ലാത്ത 18 പേരും കേൾവി പരിമിതരായ 22 കുട്ടികളും പൊതു വിഭാഗത്തിൽ എട്ടും ഉൾപ്പെടെ പരീക്ഷ എഴുതിയ  48 വിദ്യാർഥികളും വിജയിച്ചു. കാഴ്ച പരിമിതർക്ക്  മാത്രമായി ഹോസ്റ്റൽ സൗകര്യമുള്ള സംസ്ഥാനത്തെ ഏക ഹയർ സെക്കൻഡറി സ്കൂളാണിത്. രണ്ടായിരത്തിലാണ് ഇവിടെ  ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചത്. 2002 മുതൽ  സ്പെഷ്യൽ സ്കൂൾ വിഭാഗത്തിൽ 100 ശതമാനം  വിജയമാണ്. മികച്ച വിജയം നേടാനായി  പ്രത്യേക  പരിശീലനവും ലോക്ഡൗൺ കാലത്ത്  പ്രത്യേക ഓൺലൈൻ ക്ലാസുകളും നൽകിയിരുന്നതായി പ്രിൻസിപ്പൽ  പറഞ്ഞു. മാനേജ്മെന്റ്‌, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ കൂട്ടായ പ്രയത്നവും സഹകരണവുമാണ്‌  മികച്ച വിജയത്തിന് പിന്നിൽ. കാഴ്ചപരിമിതരായ വിദ്യാർഥികൾ പൊതു വിഭാഗത്തിലെ വിദ്യാർഥികളോടൊപ്പം സംയോജിത വിദ്യാഭ്യാസം നേടുന്നുവെന്നതാണ്‌ ഈ സ്ഥാപനത്തിന്റെ പ്രത്യേകത.  അത്യാധുനിക സൗകര്യങ്ങളുള്ള സ്കൂളിൽ ശീതീകരിച്ച ഡിജിറ്റൽ ക്ലാസ് മുറികളും ശ്രവണ സഹായ യന്ത്രങ്ങളും പരിശോധന സൗകര്യങ്ങളുമുണ്ട്. മികച്ച താമസ–--ഭക്ഷണ സൗകര്യമുൾപ്പെടെ എല്ലാം സൗജന്യമാണ്. Read on deshabhimani.com

Related News