അന്തർ സംസ്ഥാന വാഹന മോഷ്ടാവ് അറസ്റ്റിൽ

ഹംദാൻ അലി


കോഴിക്കോട്    ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും നിരവധി ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതി കുറ്റിച്ചിറ കൊശാനി വീട്ടിൽ ഹംദാൻ അലി എന്ന റെജു ഭായ് (42 )യെ  വെള്ളയിൽ പൊലീസ്‌ പിടികൂടി.  ഒരു വർഷത്തിനിടെ വെള്ളയിൽ, മെഡിക്കൽ കോളേജ്, ചേവായൂർ, ചെമ്മങ്ങാട്, കസബ, നഗരം പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത നിരവധി ഇരുചക്ര വാഹന മോഷണ കേസുകളാണ് ഇതോടെ തെളിയിക്കപ്പെട്ടത്.    ബീച്ച് ആശുപത്രി പരിസരത്ത്‌ നിന്നും  ഇരുചക്ര വാഹനം മോഷണം പോയ കേസിൽ പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ  ടവർ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലുമാണ് പൊലീസിന് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്‌. ബേപ്പൂർ ഹാർബർ പരിസരത്ത്  നിന്നാണ്‌   കസ്റ്റഡിയിലെടുത്തത്‌.  ചോദ്യം ചെയ്യലിൽ 14 വാഹന മോഷണങ്ങൾ നടത്തിയതായി ഹംദാൻ അലി  കുറ്റസമ്മതം നടത്തി.   മോഷ്ടിച്ച വാഹനങ്ങൾ ബാങ്ക് റിക്കവറി നടത്തിയ വാഹനങ്ങൾ ആണെന്ന് തെറ്റിദ്ധരിപ്പിച്ച്  കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിൽ വിൽപ്പന നടത്തിയതായി പൊലീസ് കണ്ടെത്തി.  കോയമ്പത്തൂരിലും വയനാട്ടിലും വിൽപ്പന നടത്തിയ ഒമ്പത്‌ റോയൽ എൻഫീൽഡ് ബുള്ളറ്റ് ഉൾപ്പെടെ 12 വാഹനങ്ങൾ പൊലീസ് റിക്കവറി ചെയ്തു.   വെള്ളയിൽ ഇൻസ്പെക്ടർ ജി ഗോപകുമാർ, പ്രൊബേഷൻ എസ്ഐ റസ്സൽ രാജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ നവീൻ നെല്ലൂളിമീത്തൽ, സിപിഒ സുജിത്ത്, ടൗൺ   സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി സജേഷ് കുമാർ, സിപിഒ എ അനൂജ്‌  എന്നിവരാണ് പ്രതിയെ പിടികൂടിയത്.   Read on deshabhimani.com

Related News