ഇനി വൈകരുത്‌, പുനരാരംഭിക്കാൻ മന്ത്രിയുടെ നിർദേശം



 കോഴിക്കോട് കോരപ്പുഴയുടെ ആഴംകൂട്ടി സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കാനുള്ള  പ്രവൃത്തി ഉടൻ പുനരാരംഭിക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ കരാറുകാരോട്‌ ആവശ്യപ്പെട്ടു.  കാലവർഷത്തിന് മുമ്പ്‌  അടിഞ്ഞുകൂടിയ എക്കൽ നീക്കണം. റിങ് ബണ്ടും നേരത്തെ നിശ്ചയിച്ച പ്രവൃത്തികളും അതിവേഗം പൂർത്തിയാക്കണം. ഇവയുടെ ഹൈഡ്രോ ഗ്രാഫിക് സർവേ ആരംഭിക്കാൻ എൻജിനിയറിങ്‌ വിഭാഗത്തോടും നിർദേശിച്ചു.  കലക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ്‌  പ്രവൃത്തി വേഗത്തിലാക്കാൻ മന്ത്രി നിർദേശം നൽകിയത്‌.  കലക്ടർ എ ഗീത അധ്യക്ഷയായി.  റെയിൽവേപ്പാലം മുതൽ അഴിമുഖം വരെയുള്ള ഭാഗത്ത് അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കി പുഴയുടെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കുന്ന പദ്ധതി നിരവധി തവണയാണ് മുൻ കരാർ കമ്പനി കോടതി വ്യവഹാരത്തിലൂടെ തടസ്സപ്പെടുത്തിയത്. ഇതേ തുടർന്ന്  കരാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തി പുതിയ കമ്പനിക്ക് കരാർ നൽകുകയായിരുന്നു സർക്കാർ. 3.75 കോടി രൂപ ചെലവിൽ  2017ലാണ് പദ്ധതിക്ക് ഭരണാനുമതി നൽകിയത്. 2019ൽ കരാറേറ്റെടുത്ത ആദ്യകമ്പനി മൂന്ന്‌ തവണ ജലസേചനവകുപ്പിനെതിരെ കോടതിയെ സമീപിച്ചു. യോഗത്തിൽ കാനത്തിൽ ജമീല എംഎൽഎ, ഇറിഗേഷൻ നോർത്ത് സർക്കിൾ സൂപ്രണ്ടിങ്‌ എൻജിനിയർ എം ബാലകൃഷ്ണൻ, എക്‌സിക്യൂട്ടീവ് എൻജിനിയർ ഷാലു സുധാകരൻ, അസി. എക്‌സിക്യൂട്ടിവ് എൻജിനിയർ കെ ഫൈസൽ, അസി.എൻജിനിയർ പി സരിൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി കെ സുധീർ കൃഷ്‌ണൻ, കരാർ കമ്പനി പ്രതിനിധി, കോരപ്പുഴ സംയുക്ത സംരക്ഷണ സമിതി പ്രതിനിധി  എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News