ജോലിയെത്തുന്നു കെെകളിൽ



സ്വന്തം ലേഖകൻ കോഴിക്കോട്‌ ജില്ലയിലെ സർക്കാർ സ്‌കൂളുകളിലെ എൽപിഎസ്ടി തസ്‌തികയിൽ 163 പേർക്ക്‌ ചൊവ്വാഴ്‌ച നിയമന ശുപാർശ നൽകും. നൂറോളം സ്‌കൂളുകളിലായി റിപ്പോർട്ട്‌ ചെയ്‌ത ഒഴിവുകളിലേക്കാണ്‌ പിഎസ്‌സി നിയമനം. ഡിഡിഇ ഓഫീസിൽനിന്നാണ്‌ നിയമന ശുപാർശ കൈമാറുന്നത്‌. നിയമനം സംബന്ധിച്ച്‌ എൽഡിഎഫ്‌ സർക്കാർ നൽകിയ ഉറപ്പാണ്‌ കോവിഡും പ്രളയവും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പാലിക്കപ്പെടുന്നത്‌.   2019 ഡിസംബറിലാണ്‌ എൽപിഎസ്‌ടി വിജ്ഞാപനമായത്‌. എന്നാൽ കോവിഡ്‌ വ്യാപനത്തോടെ പരീക്ഷാ നടത്തിപ്പ്‌ പ്രതിസന്ധിയിലായി. ഒന്നാം തരംഗത്തിന്‌ ശേഷം ഇളവുകൾ വന്നതോടെ 2020 നവംബറിൽ പരീക്ഷ നടത്തി. 2021 ആഗസ്‌തിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. കോവിഡ്‌ മൂന്നാംതരംഗത്തിന്റെ ബുദ്ധിമുട്ടുകൾക്കിടയിലും അഭിമുഖം പൂർത്തിയാക്കി. മേയിൽ പ്രസിദ്ധീകരിച്ച മുഖ്യ പട്ടികയിൽ 398 ഉദ്യോഗാർഥികളാണുള്ളത്‌. പ്രധാന പട്ടികയിൽനിന്ന്‌ 121 പേർക്കാണ്‌ നിയമനശുപാർശയായത്‌. ഉപപട്ടികകളിലായി 402 പേരും വിവിധ ഭിന്നശേഷി വിഭാഗങ്ങളിലായി ഏഴുപേരുമുണ്ട്‌. നിയമനത്തിനുള്ള പ്രാഥമിക നടപടികൾക്കിടെ ഉദ്യോഗാർഥികളിലൊരാൾ കോടതിയെ സമീപിച്ചിരുന്നു. ഇത്‌ തീർപ്പാക്കി നിയമന ശുപാർശ അയക്കുന്നതിന്‌ അടുത്തിടെയാണ്‌ കോടതി ഉത്തരവിട്ടത്‌. നൂറിലധികംപേർക്കുകൂടി ഉടൻ നിയമനം നൽകുന്നതിനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു. സ്‌റ്റാഫ്‌ ഫിക്‌സേഷന്‌ പിന്നാലെയുള്ള നടപടിക്രമം പൂർത്തിയാക്കി ഉടൻ നിയമന ശുപാർശ നൽകും. നേരത്തേയുള്ള പട്ടികയിൽനിന്ന്‌ മുന്നൂറിലധികം നിയമനം നടത്തിയിരുന്നു. 2016–-20 കാലയളവിൽ മൊത്തം 464 നിയമനങ്ങൾ നടത്തി. യുഡിഎഫ്‌ ഭരണസമയത്ത്‌ 2011–-16 ൽ ആകെ 102 നിയമനംമാത്രമാണ്‌ നടന്നത്‌. Read on deshabhimani.com

Related News