ആശ്വാസത്തിന്റെ വെടിയൊച്ച



 കോഴിക്കോട്‌ ജീവനും കൃഷിക്കും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക്‌ നൽകാനുള്ള മന്ത്രിസഭാ തീരുമാനത്തെ സ്വാഗതംചെയ്‌തും പ്രതീക്ഷയർപ്പിച്ചും ജില്ലയിലെ കർഷകൾ. ജില്ലയിൽ വനയോരമേഖലയിലും മലയോരമേഖലയിലും സമീപ പ്രദേശങ്ങളിലുമായി ഹെക്ടർ കണക്കിന്‌ കൃഷിയും നിരവധി കൃഷിയിടങ്ങളുമാണ്‌  കാട്ടുപന്നികളുടെ വിഹാരത്തെ തുടർന്ന്‌ നശിച്ചത്‌. ഒത്തിരി കർഷകർ  ഇതിനകം വീടുവിട്ടൊഴിഞ്ഞു. പ്രതിവിധിയില്ലാതെ ഉഴലുന്ന കർഷകർക്ക്‌  ഒത്തിരി ആശ്വാസമാണ്‌ പുതിയ തീരുമാനം. നിലവിൽ കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ സർക്കാർ അനുമതിയുണ്ടെങ്കിലും കർശനനിർദേശങ്ങൾ തടസ്സമായി.  മുമ്പ്‌ വനാതിർത്തികളിൽ മാത്രമായിരുന്നു  കാട്ടുപന്നികൾ നാശം വിതച്ചിരുന്നത്‌. ഇപ്പോൾ വനമില്ലാത്ത സ്ഥലങ്ങളിലും ഇവ വിഹരിക്കുകയാണ്‌. വന്യജീവികൾ ജനവാസമേഖലയിൽ ഇറങ്ങുന്നത്‌ തടയാൻ സൗരോർജവേലികളും കിടങ്ങുകളുമെല്ലാം സ്ഥാപിച്ചെങ്കിലും  ഫലമുണ്ടായില്ല.  നിയമ ഭേദഗതിയനുസരിച്ച്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, മുൻസിപ്പൽ ചെയർപേഴ്‌സൺ, കോർപറേഷൻ മേയർ എന്നിവരെ വന്യജീവി നിയമപ്രകാരം ഓണററി വൈൽഡ്‌ ലൈഫ്‌വാർഡൻമാരായി സർക്കാരിന്‌ നിയമിക്കാം. പഞ്ചായത്ത്‌ സെക്രട്ടറി, മുൻസിപ്പൽ സെക്രട്ടറി, കോർപറേഷൻ സെക്രട്ടറി എന്നിവരെ അധികാരപ്പെട്ട  ഉദ്യോഗസ്ഥരായി ചീഫ്‌ വൈൽഡ്‌ലൈഫ്‌ വാർഡന്‌ നിയമിക്കാം. Read on deshabhimani.com

Related News