രാത്രി ഭക്ഷണത്തോടെ നഗരത്തിൽ തുടക്കം



കോഴിക്കോട്   കോവിഡ‌് പശ‌്ചാത്തലത്തിൽ ഭക്ഷണത്തിന‌് ബുദ്ധിമുട്ടുന്നവരെ സഹായിക്കാനുള്ള കമ്യൂണിറ്റി കിച്ചൻ രാത്രി ഭക്ഷണത്തോടെ നഗരത്തിൽ പ്രവർത്തനം തുടങ്ങി.  വ്യാഴാഴ‌്ച രാത്രി ടാഗോർ ഹാളിൽ 200 പേർക്കാണ‌് ഭക്ഷണം നൽകിയത‌്.  ആദ്യഘട്ടത്തിൽ  നടക്കാവ് ഗവ. ഗേൾസ് വിഎച്ച്എസ്എസ്, കാരപ്പറമ്പ് ജിഎച്ച്എസ്എസ്, അരക്കിണർ ഡ്രീംസ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ‌് കോർപറേഷൻ പരിധിയിൽ കമ്യൂണിറ്റി കിച്ചൻ തുടങ്ങുന്നത‌്. ആദ്യ ദിവസമായതിനാലാണ‌് ടാഗോർ ഹാളിൽ നൽകിയത‌്‌. റോട്ടറി ക്ലബ്ബിന്റെ സഹകരണത്തിലായിരുന്നു ഭക്ഷണം.  ആര്യഭവൻ ഹോട്ടലും കമ്യൂണിറ്റി കിച്ചനാക്കാൻ ആലോചിക്കുന്നുണ്ട്. വിവിധ അസോസിയേഷനുകളുടെ സഹായത്തോടെയാവും പ്രവർത്തിക്കുക.  കൗൺസിലർമാരുടെ സഹായത്തോടെ ഓരോ ഭാഗത്തും വേണ്ട ഭക്ഷണത്തിന്റെ കണക്കെടുക്കും. അതിനനുസരിച്ചായിരിക്കും തയ്യാറാക്കലും വിതരണവും. ഊണിന് 20 രൂപയാണ്  ഈടാക്കുക. അഞ്ചുരൂപ ഡെലിവറി ചാർജും. എന്നാൽ പണമില്ലാത്തവർ നൽകേണ്ടതില്ല. ചോറ്, കറി, ഉപ്പേരി, കൂട്ടുകറി എന്നിവ ഉണ്ടാവും. ഉച്ചക്കും രാത്രിയിലും ഭക്ഷണം നൽകും. അരി, പലവ്യഞ്ജനങ്ങൾ തുടങ്ങിയ സാധനങ്ങൾ സന്നദ്ധ സംഘടനകൾക്ക് നൽകാം. നടക്കാവ് സ്‌കൂളിൽ ഉടൻ പ്രവർത്തനം തുടങ്ങും. ഫോൺ: 8590014934.    യോഗത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷനായി. എ പ്രദീപ് കുമാർ എംഎൽഎ, ഡെപ്യൂട്ടി മേയർ മീരാ ദർശക്,  ടി വി ലളിതപ്രഭ, പി സി രാജൻ, തോമസ് മാത്യു, സെക്രട്ടറി ബിനു ഫ്രാൻസിസ്, ടൗൺ സിഐ എ ഉമേഷ്, ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി, ഹെൽത്ത‌് ഓഫീസർ ഡോ. ആർ എസ് ഗോപകുമാർ, ഹെൽത്ത് സൂപ്പർവൈസർ കെ ശിവദാസ്, കുടുംബശ്രീ പ്രോജക്ട് ഓഫീസർ ടി കെ പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News