എംഡിഎംഎയും ഹാഷിഷ് ഓയിലുമായി 3 പേർ അറസ്റ്റിൽ
ബാലുശേരി നിരോധിത ലഹരിമരുന്നായ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി മൂന്നുയുവാക്കൾ ബാലുശേരിയിൽ പിടിയിൽ. നന്മണ്ട താനോത്ത് അനന്തു (22), കണ്ണങ്കര പുല്ലുമലയിൽ ജാഫർ (26), താമരശേരി അമ്പായത്തോട് പുല്ലുമലയിൽ മിർഷാദ് (28) എന്നിവരെയാണ് ബാലുശേരി പൊലീസ് അറസ്റ്റുചെയ്തത്. ഞായർ ഉച്ചയോടെ എസ്റ്റേറ്റ്മുക്കിൽവച്ചാണ് ഇവർ പിടിയിലായത്. കാർ പരിശോധിച്ചതിൽനിന്ന് 6.82 ഗ്രാം എംഡിഎംഎ, 7.5 ഗ്രാം കഞ്ചാവ്, 13.20 ഗ്രാം ഹാഷിഷ് ഓയിൽ, ഇലക്ട്രോണിക് ത്രാസ്, പ്ലാസ്റ്റിക് കവറുകൾ എന്നിവ പിടിച്ചെടുത്തു. കാറും കസ്റ്റഡിയിലെടുത്തു. ബാലുശേരി, കാക്കൂർ, താമരശേരി, അത്തോളി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം ലഹരിമരുന്ന് വിതരണക്കാരാണിവരെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളിൽ ജയിലിലായി പുറത്തിറങ്ങിയവരാണ്. എസ്ഐ പി റഫീഖ്, സിപിഒമാരായ അശ്വിൻ, അരുൺരാജ്, ബൈജു എന്നിവർ ചേർന്നാണ് പിടികൂടിയത്. കോഴിക്കോട് വിൽപ്പനയ്‌ക്ക് എത്തിച്ച ഒമ്പത് ഗ്രാം എംഡിഎംഎയുമായി പുതിയപാലം സ്വദേശി അർജുൻ രാധാകൃഷ്ണൻ (അപ്പു–-22)നെ ലിങ്ക് റോഡ് ക്യൂൻസ് ബാറിന് സമീപത്തുനിന്ന് പൊലീസ് പിടികൂടി. റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും മറ്റും ലഹരിവസ്തുക്കളുടെ വിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സിറ്റി ഡിസ്‌ട്രിക്ട് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ ആക്‌ഷൻ ഫോഴ്സും ടൗൺ പൊലീസ് സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രനും ചേർന്നാണ് പിടികൂടിയത്. ലഹരിമരുന്ന് കച്ചവടം ചോദ്യംചെയ്തയാളെ അടിച്ച് പരിക്കേല്പിച്ചതിന് ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. ജില്ലാ ലഹരി വിരുദ്ധ സേന അസി.സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, സീനിയർ സിപിഒ കെ അഖിലേഷ്, സിവിൽ പൊലീസ് ഓഫീസർ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്, ടൗൺ എസ്‌ഐ എം മുഹമ്മദ് സിയാദ്, എഎസ്ഐമാരായ കെ ടി മുഹമ്മദ് സബീർ, ബാബു പൊയ്യയിൽ, എസ്‌സിപിഒ ഉദയൻ, നിധീഷ്, സിപിഒ രാഗേഷ് എന്നിവരും അന്വേഷകസംഘത്തിലുണ്ടായിരുന്നു. Read on deshabhimani.com