എളമരം കടവ് പാലം ഏപ്രിലിൽ ഗതാഗതത്തിന് സജ്ജമാകും
മാവൂർ ചാലിയാറിനു കുറുകെ കോഴിക്കോട്–--മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവ് പാലം അടുത്ത വർഷം ഏപ്രിലിൽ ഗതാഗതത്തിന് സജ്ജമാകും. തിരുവനന്തപുരത്തുനിന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എൻജിനിയർ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം പാലം സന്ദർശിച്ചു. കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 35 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിക്കുന്നത്. പാലത്തിന് 250 മീറ്റർ നീളമുണ്ട്. 35 മീറ്റർ വീതിയുള്ള പത്ത് സ്പാനുകളാണുള്ളത്. എളമരം കടവ് മുതൽ എടവണ്ണപ്പാറ വരെയുള്ള രണ്ടര കിലോമീറ്റർ അപ്രോച്ച് റോഡ് നവീകരിക്കും. പാലം പ്രവൃത്തി ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. സൂപ്രണ്ടിങ് എൻജിനിയർ ജി എസ് ദിലീപ് ലാൽ, പെരിന്തൽമണ്ണ സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനിയർ എം കെ സിമി, അസി. എൻജിനിയർ പി കെ ഹാരിസ്, ഓവർസിയർ ഒ പി റഷീദലി എന്നിവരാണ് ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നത്. Read on deshabhimani.com