റോഡ്‌ നിർമാണത്തിന്‌ സിപിഐ എം പ്രവർത്തകർ സൗജന്യമായി സ്ഥലംനൽകി



മുക്കം മണാശേരി ചുള്ളിക്കാപറമ്പ് റോഡിൽ തെയ്യത്തും കടവിനും കോട്ടമ്മലങ്ങാടിക്കും ഇടയിലുള്ള റോഡിന്  സിപിഐ എം പ്രവർത്തകർ സൗജന്യമായി ഭൂമി നൽകി. കിഫ്ബിയിൽ 36 കോടി രൂപ ചെലവിൽ നിർമിക്കുന്ന റോഡിന്റെ  500 മീറ്ററോളം, റോഡിനിരുവശവുമുള്ള ഏതാനും പേർ  സ്ഥലം നൽകാത്തതിനാൽ മുടങ്ങിക്കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് തങ്ങളുടെ കൈവശമുള്ള ഭൂമി സൗജന്യമായി നൽകാൻ പാർടി പ്രവർത്തകരും അനുഭാവികളുമായ ഉടമകൾ തയ്യാറായത്.      1982ൽ തോണിയപകടത്തിൽ സാമൂഹ്യ പ്രവർത്തകൻ ബി പി മൊയ്തീനടക്കം മൂന്നുപേർ മുങ്ങിമരിച്ച ഇരുവഴിഞ്ഞി പുഴയിലെ തെയ്യത്തും കടവിൽ  ജോർജ് എം തോമസ് എംഎൽഎ ആയിരിക്കേ എൽഡിഎഫ് ഭരണകാലത്ത് 2011 ലാണ് പാലം നിർമിക്കുന്നത്. പാലം പൂർത്തീകരിച്ചപ്പോൾ തന്നെ അപ്രോച്ച് റോഡായ തെയ്യത്തുംകടവ്  കോട്ടമ്മൽ റോഡ് വികസിപ്പിക്കണമെന്ന ആഗ്രഹത്തിലായിരുന്നു നാട്ടുകാർ. ഭൂമി വിട്ടുനൽകാൻ ഭൂരിപക്ഷം കുടുംബങ്ങളും സന്നദ്ധത അറിയിക്കുകയുംചെയ്തു. മണാശേരി -ചുള്ളിക്കാപറമ്പ് റോഡ്  പ്രവൃത്തി തകൃതിയായി നടക്കുകയാണ്. ഈ സമയത്തുതന്നെ ഇവിടെയും പണി നടക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി വിവിധ രാഷ്‌ട്രീയ പാർടി പ്രവർത്തകർ സ്ഥലം വിട്ടുകിട്ടാനുള്ള ശ്രമം  ഊർജിതമാക്കിയിട്ടുണ്ട്. ഇതിനിടയിലാണ്‌ റോഡിനിരുവശത്തുമുള്ള സിപിഐ എം  പ്രവർത്തകർ സ്ഥലം വിട്ടുനൽകുന്ന രേഖകൾ കൈമാറിയത്. ബ്രാഞ്ച് സെക്രട്ടറിമാരായ എ പി  മുജീബിന്റെയും രാജൻ അടുപ്പശ്ശേരിയുടെയും നേതൃത്വത്തിൽ രേഖകൾ ലിന്റോ ജോസഫ്എംഎൽഎയ്ക്ക് കൈമാറി. 
ഏരിയാ കമ്മിറ്റി അംഗം സി ടി സി അബ്ദുള്ള, നാസർ കൊളായി, കരീം കൊടിയത്തൂർ, കെ ടി ജാബിർ, എം കെ ഹക്കീം, ഇർഷാദ് കൊളായി എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News