സമ്പൂർണ മാലിന്യമുക്തമാവാൻ വടകര



  വടകര  നഗരസഭ സമ്പൂർണ മാലിന്യമുക്ത പ്രഖ്യാപനത്തിന് വിപുലമായ മുന്നൊരുക്കങ്ങൾ നടക്കുന്നതായി ചെയർപേഴ്സൺ കെ പി ബിന്ദു കൗൺസിൽ യോഗത്തിൽ അറിയിച്ചു. ഒക്‌ടോബർ രണ്ടിന്‌ മന്ത്രി എം വി ഗോവിന്ദൻ ഓൺലൈനായി പ്രഖ്യാപനം നടത്തും. ശുചിത്വ വീടുകളുടെ പ്രഖ്യാപനം വ്യാഴാഴ്‌ച നടക്കും.     മാലിന്യമുക്ത പ്രഖ്യാപനത്തിന്റെ  ഭാഗമായുള്ള പൊതു സ്ഥല ശുചീകരണം ഒക്ടോബർ രണ്ടിനുമുമ്പ് അവസാനിപ്പിക്കും. പൊതുസ്ഥല ശുചീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കാൻ കൗൺസിലർമാർക്ക് നിർദേശം നൽകി. ഖരമാലിന്യ സംസ്കരണത്തിന് നഗരസഭയ്‌ക്ക് ലഭിച്ച അവാർഡ്  ശനി പകൽ രണ്ടിന് ടൗൺഹാളിലെ പരിപാടിയിൽ മന്ത്രി എ കെ ശശീന്ദ്രൻ  കൈമാറും.  കലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററിന് ഭൂമി കൈമാറ്റം ചെയ്യുന്ന  വിഷയം ചർച്ചചെയ്യാൻ ഒക്ടോബർ ആദ്യവാരം പ്രത്യേക കൗൺസിൽ യോഗം ചേരും.   നഗരസഭയിൽ ദൈനംദിന ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താനും പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ യഥാസമയം നടപ്പാക്കാനുമായി രണ്ട് സെക്കൻഡ്‌ ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും ഒരു ഫസ്റ്റ് ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെയും തസ്തിക പുതുതായി സൃഷ്ടിക്കാനുള്ള അനുമതിക്കുമായി സർക്കാരിൽ ശുപാർശ ചെയ്യാൻ യോഗം തീരുമാനിച്ചു. Read on deshabhimani.com

Related News