ദിയാലക്ഷ്‌മി എന്ന പെൺകുട്ടി

ദിയാലക്ഷ്മി പത്രവിതരണത്തിനിടെ


  കൊയിലാണ്ടി സ്വന്തം പടവും വാർത്തയും അച്ചടിച്ച വർത്തമാനപത്രം കാപ്പാട്‌ ഗ്രാമത്തിലെ വീടുകളിൽ എത്തിച്ചത്‌ ദിയാലക്ഷ്‌മി തന്നെയാണ്‌. പുലർകാലത്ത്‌ മണിയൊച്ചയുമായി സൈക്കിളിൽ എത്താറുള്ള പത്രവിതരണക്കാരിയുടെ എ പ്ലസ്‌ നേട്ടം വായനക്കാരെല്ലാം ചേർന്നാണ്‌ ആഘോഷമാക്കിയത്‌. കഠിനാധ്വാനിയായ പെൺകുട്ടി ജീവിതത്തിലും പഠനത്തിലും പൊതുരംഗത്തുമെല്ലാം നിറഞ്ഞുനിൽക്കുന്നതിന്റെ ആഹ്ലാദമാണ്‌ അവർക്ക്‌.   തിരുവങ്ങൂർ ഹയർസെക്കൻഡറിയിലെ ദിയാലക്ഷ്മിയാണ്‌ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്‌. വർഷങ്ങളായി 45 വീടുകളിൽ പത്രവിതരണം നടത്തുന്നത്‌ ദിയാലക്ഷ്മിയാണ്. 6.45ഓടെ പത്രവിതരണം പൂർത്തിയാക്കിയാണ്‌ സ്‌കൂളിലേക്കുള്ള യാത്ര.  കാട്ടിലപീടികയിലെ വിവിധ പത്രങ്ങളുടെ ഏജന്റാണ്‌ സിപിഐ എം വികാസ് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായ അച്ഛൻ എം കെ ശശി. അച്ഛന്റെ സഹായിയായി ദിയാലക്ഷ്മി ഒപ്പമുണ്ട്‌. സഹോദരി നിഹാരലക്ഷ്മി ആറാം ക്ലാസ് വിദ്യാർഥിനിയാണ്. തിരുവങ്ങൂർ ഹയർ സെക്കൻഡറിയിലെ സാഹിത്യവേദി ഭാരവാഹിയായിരുന്ന ദിയാലക്ഷ്മി ബാലസംഘം വികാസ് ഈസ്റ്റ് യൂണിറ്റ് പ്രസിഡന്റുമാണ്‌. Read on deshabhimani.com

Related News