നന്നാക്കാനെത്തിക്കുന്ന വാഹനങ്ങളുടെ നമ്പർ മാറ്റി മറിച്ചുവിൽപ്പന: സ്ഥാപന ഉടമ അറസ്റ്റിൽ

എൻ സുവീഷ്


  കുന്നമംഗലം അറ്റകുറ്റപ്പണിക്ക് കൊണ്ടുവരുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മാറ്റി വാഹനം മറിച്ചുവിൽക്കുന്ന യുവാവ് പിടിയിൽ. കുന്നമംഗലം പതിമംഗലത്തെ പ്രാണോ ഓട്ടോ മോട്ടീവ് സ്ഥാപന ഉടമ മിനി ചാത്തൻകാവ് ശ്രീസൗധം വീട്ടിൽ എൻ സുവീഷാണ്‌  അറസ്‌റ്റിലായത്‌.  ഇയാൾ ഇതുവഴി ഒരു കോടിയിലധികം രൂപ തട്ടിയെടുത്തതായി പൊലീസ്‌ പറഞ്ഞു.    വാഹനങ്ങൾ നൽകാമെന്ന് പറഞ്ഞും ഇയാൾ പലരിൽനിന്ന്‌ പണം വാങ്ങിയതായി നാട്ടുകാർ പറഞ്ഞു. ഒരു സ്ത്രീയിൽനിന്ന്  45 പവൻ സ്വർണം വാങ്ങി രണ്ട് കാർ നൽകാമെന്നേറ്റ്‌ പറ്റിച്ചതായും പരാതിയുണ്ട്.  ഇരകൾ പരാതി നൽകാതിരുന്നത്‌ ഇയാൾക്ക്‌ കൂടുതൽ പേരെ വീഴ്‌ത്താനുള്ള അവസരമായി.  എൻഐടിയിലെ പ്രൊഫസറുടെ പരാതിയിലാണ്  പിടിയിലായത്. 
നിലവിൽ 16 പരാതി ഇയാൾക്ക് എതിരെ ലഭിച്ചിട്ടുണ്ട്. ഒരു കോടിയിലധികം രൂപ വിലയുള്ള ഒരു വീട് അടുത്ത കാലത്ത് ഇയാൾ വാങ്ങിയതായി നാട്ടുകാർ പറഞ്ഞു. മറിച്ചുവിറ്റ വാഹനങ്ങളുടെ കൃത്യമായ കണക്ക് പൊലീസ് തേടുകയാണ്‌.  ഏറെ നാളായി ഇയാൾ പൊലീസ്‌ നിരീക്ഷണത്തിലായിരുന്നു.  പലപ്പോഴായി  സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞെങ്കിലും എത്തിയില്ല.  വാഹനം തിരിച്ചു ചോദിക്കുമ്പോൾ ആത്മഹത്യാ ഭീഷണി ഉയർത്തിയാണ് ഇതുവരെ  രക്ഷപ്പെട്ടതെന്ന്‌ പരാതിക്കാർ പറഞ്ഞു. 
കുന്നമംഗലം സബ് ഇൻസ്‌പെക്ടർ മുഹമ്മദ് അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കോടതി റിമാൻഡ്‌ ചെയ്തു.   Read on deshabhimani.com

Related News