യാത്രക്കാരെ കെഎസ്ആർടിസി ജീവനക്കാർ
വഴിയിൽ ഇറക്കിവിട്ടതായി പരാതി



കൊയിലാണ്ടി  പുട്ടപർത്തിയിലേക്ക് ചികിത്സക്കായി പോയ സ്ത്രീകളെ ആർടിപിസിആർ സർട്ടിഫിക്കറ്റ് ഇല്ലെന്ന് പറഞ്ഞ് വഴിയിൽ ഇറക്കിവിട്ടതായി പരാതി. കോഴിക്കോട്ടുനിന്ന് രാത്രി എട്ടിന് ആരംഭിച്ച് ബംഗളൂരുവിൽ പുലർച്ചെ എത്തുന്ന കെഎസ്ആർടിസിയുടെ സൂപ്പർ എക്സ്പ്രസ്‌ എയർ ബസിൽനിന്നാണ് രണ്ട്‌ സ്ത്രീകളെ കണ്ടക്ടർ ഇറക്കിവിട്ടത്. ശനിയാഴ്ച രാത്രി ഒമ്പതോടെ കെഎസ്ആർടിസിയുടെ താമരശേരി ഡിപ്പോയിലാണ് മൂടാടി കടലൂർ മുത്തായം ബീച്ചിനടുത്തുള്ള കോയാന്റെവളപ്പിൽ ഫാത്തിമ, സുബൈദ, ഷാഹുൽ എന്നിവരെ   ഇറക്കിവിട്ടത്. തിങ്കളാഴ്ച പുട്ടപർത്തി ആശുപത്രിയിൽ നടക്കാനിരിക്കുന്ന ഫാത്തിമയുടെ ഓപ്പറേഷനുവേണ്ടിയായിരുന്നു യാത്ര. ഓൺലൈനിലാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. രണ്ട്‌ വാക്സിനും എടുത്തോ എന്ന ചോദ്യം മാത്രമേ ഓൺലൈൻ ബുക്കിങ്ങിൽ ചോദിക്കുന്നുള്ളു. ആശുപത്രിയിൽ പോകുന്നതിനാൽ ഇവർ ആർടിപിസിആർ പരിശോധന നടത്തിയിട്ടുണ്ട്. റിസൽട്ട് എത്തിയിട്ടില്ല. കോഴിക്കോട്ടുനിന്ന് ബസിൽ കയറുമ്പോൾ ബസ് ജീവനക്കാർ പരിശോധനയെക്കുറിച്ച് അന്വേഷിച്ചില്ല.  രാത്രി വൈകിയതിനാൽ താമരശേരി ഇറക്കിവിട്ടത്‌ വലിയ ബുദ്ധിമുട്ടായെന്ന് യാത്രക്കാർ പറഞ്ഞു. ടിക്കറ്റിന്റെ പണം തിരിച്ചു കൊടുത്തതുമില്ല. രാത്രി വൈകി മൂടാടിയിൽനിന്ന് ബന്ധുക്കൾ പ്രത്യേക വാഹനം വിളിച്ചാണ് ഇവരെ വീട്ടിലെത്തിച്ചത്. ബന്ധുക്കൾ കെഎസ്ആർടിസി അധികൃതർക്കും ഗതാഗതമന്ത്രിക്കും പരാതിനൽകി. Read on deshabhimani.com

Related News