കോർപറേഷൻ ബജറ്റിന്‌ അംഗീകാരം കോഴിക്കോട്‌ മികച്ച ജീവിതസൗഹൃദ നഗരമാകും



കോഴിക്കോട്‌ രാജ്യത്തെ ജീവിക്കാൻ അനുയോജ്യമായ ഏറ്റവും മികച്ച നഗരമായി (ലിവബ്‌ൾ സിറ്റി) കോഴിക്കോടിനെ വാർത്തടുക്കുന്ന ബജറ്റ്‌ കോർപറേഷൻ കൗൺസിൽ അംഗീകരിച്ചു. 951.86 കോടി രൂപ വരവും 920 കോടി രൂപ ചെലവും 31.95 കോടിയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ്‌ ബജറ്റ്‌. രാഷ്‌ട്രീയ താൽപ്പര്യത്താൽ മാത്രം എല്ലാ വികസനപ്രവർത്തനങ്ങളെയും എതിർക്കരുതെന്നും നഗരത്തിന്റെ വളർച്ച‌ക്ക്‌ എല്ലാവരും ഒന്നിക്കണമെന്നും മറുപടി പ്രസംഗത്തിൽ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ പറഞ്ഞു. നിർദേശങ്ങളെ  പോസിറ്റീവായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.   സർവതല സ്‌പർശിയാണ്‌ ബജറ്റെന്ന അംഗീകാരമായി കൗൺസിലിലെ ചർച്ച. നഗര വളർച്ച, ജനക്ഷേമം, തൊഴിൽ എന്നിവ ഉറപ്പാക്കുന്ന പദ്ധതികൾക്ക്‌ കൗൺസിൽ പിന്തുണയേകി. മാലിന്യ സംസ്‌കരണവും മലിനജല ശുദ്ധീകരണ പ്ലാന്റുമെല്ലാം നഗരത്തിന്റെ ആവശ്യമാണെന്ന്‌ കൗൺസിലർമാർ ചർച്ചയിൽ പറഞ്ഞു.  നഗരമാകെ ബജറ്റിനെ സ്വാഗതംചെയ്‌തെന്നും ഇത്‌ മാധ്യമങ്ങളിലെല്ലാം ദൃശ്യമാണെന്നും കൗൺസിലർ ഒ സദാശിവൻ പറഞ്ഞു.   സർവതല സ്‌പർശിയല്ല, സർവതല ദർശിയാണ്‌ ബജറ്റെന്നായിരുന്നു യുഡിഎഫ്‌ കൗൺസിൽ പാർടി നേതാവ്‌ കെ സി ശോഭിത പറഞ്ഞത്‌. അമൃത്‌ പദ്ധതി വിഹിതത്തെക്കുറിച്ചുള്ള ബിജെപി കൗൺസിലർമാരുടെ തെറ്റായ അവകാശവാദത്തെ ഡെപ്യൂട്ടി മേയർ മറുപടി പ്രസംഗത്തിൽ  തുറന്നുകാട്ടി. കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ 50 ശതമാനമുണ്ടായിരുന്ന കേന്ദ്ര വിഹിതം ഇപ്പോൾ വെറും 33 ശതമാണ്‌. പദ്ധതി തുകയുടെ മൂന്നിൽ രണ്ടും വഹിക്കുന്നത്‌ കോർപറേഷനും സംസ്ഥാന സർക്കാരുമാണ്‌.  കോർപറേഷന്റെ 2023–-24ലെ മതിപ്പ്‌ ബജറ്റും 2022–-23ലെ പുതുക്കിയ ബജറ്റുമാണ്‌ അംഗീകരിച്ചത്‌. മേയർ ബീന ഫിലിപ്പ്‌ അധ്യക്ഷയായി. വിവിധ സമിതി അധ്യക്ഷരായ പി സി രാജൻ, എസ്‌ ജയശ്രീ, പി ദിവാകരൻ, കൃഷ്‌ണകുമാരി, ഒ പി ഷിജിന, സി രേഖ, പി കെ നാസർ എന്നിവരും കൗൺസിലർമാരും ചർച്ചയിൽ പങ്കെടുത്തു.   Read on deshabhimani.com

Related News