സാമൂഹികാഘാത പഠനം ഉടൻ



സ്വന്തം ലേഖിക കോഴിക്കോട്‌  സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന്‌ ജില്ലയിൽ ഒരുക്കം. ഇതിന്‌ കൺസൾട്ടൻസിയെ ചുമതലപ്പെടുത്തിയുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കി. തിക്കോടിയിലെ വി കെ കൺസൾട്ടൻസി സെന്ററിനാണ്‌ പഠന ചുമതല. 81 ദിവസത്തിനുള്ളിൽ റിപ്പോർട്ട്‌ സമർപ്പിക്കണം. അതിവേഗ പാത കടന്നുപോകാൻ സാധ്യതയുള്ള മേഖലകളിലെ കല്ലിടലിനൊപ്പം സാമൂഹികാഘാതപഠനവും പുരോഗമിക്കും. കോഴിക്കോട്‌, കൊയിലാണ്ടി, വടകര താലൂക്കുകളിലായി ഏകദേശം 74.6 കിലോമീറ്ററിലാണ്‌ പാത നിർമിക്കുക. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകൾ പരമാവധി ഒഴിവാക്കിയാകും സ്ഥലം ഏറ്റെടുക്കുക.  കോഴിക്കോട്‌, കൊയിലാണ്ടി, വടകര താലൂക്കുകളിലെ ബേപ്പൂർ, ചെറുവണ്ണൂർ, കരുവൻതിരുത്തി, കസബ, പന്നിയങ്കര, പുതിയങ്ങാടി, ചേമഞ്ചേരി, ചെങ്ങോട്ട്‌കാവ്‌, ഇരിങ്ങൽ, മൂടാടി, പന്തലായനി, തിക്കോടി, വിയ്യൂർ, അഴിയൂർ, ചോറോട്‌, നടക്കുതാഴ , ഒഞ്ചിയം, വടകര എന്നീ വില്ലേജുകളിലെ ഏകദേശം 121.77 ഏക്കറിൽ സാമൂഹികാഘാത പഠനം നടത്തും.   ഇത്തരത്തിൽ പഠനത്തിനൊരുങ്ങുന്ന എട്ടാമത്തെ ജില്ലയാണ്‌ കോഴിക്കോട്‌. കാസർകോട്‌, കണ്ണൂർ, തിരുവനന്തപുരം, എറണാകുളം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ  സാമൂഹികാഘാതപഠനത്തിനുള്ള വിജ്ഞാപനം ഇറങ്ങി.  ഇതുവരെ പാകിയത്‌ 134 കല്ലുകൾ സിൽവർ ലൈൻ പദ്ധതിയുടെ ആദ്യഘട്ടമായ കല്ലിടൽ ജില്ലയിൽ ആരംഭിച്ചു. ഇതുവരെ 134 കല്ലുകൾ പാകി. കരുവൻതുരുത്തി വില്ലേജിൽ   നാലരകിലോമീറ്ററിൽ   പൂർത്തിയായി. ചെറുവണ്ണൂരിൽ സർവേ പുരോഗമിക്കുന്നു.     Read on deshabhimani.com

Related News