പയ്യോളി നഗരസഭാ ചെയർമാന്റെ നടപടിയിൽ പ്രതിഷേധം



പയ്യോളി  കോവിഡ്‌ ബാധിച്ച്‌ മരിച്ചയാളുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട്‌   പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീക്കിന്റെ നടപടി തരംതാണതാണെന്ന്‌  സിപിഐ എം കോട്ടക്കൽ ലോക്കൽ. കഴിഞ്ഞ ദിവസം  കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മരിച്ച ഇരിങ്ങൽ, പുത്തൻ കുനിയിൽ നാരായണ (63)ന്റെ  സംസ്‌കാരവുമായി ബന്ധപ്പെട്ടുണ്ടായ  പ്രതിസന്ധിയാണ്‌ ചെയർമാൻ മുതലെടുത്തത്‌. സംഭവമറിഞ്ഞ്‌   35ാം ഡിവിഷൻ കൗൺസിലർ ഉൾപ്പെടെയുള്ള പൊതുപ്രവർത്തകർ ഇവരുടെ വീട്ടിലെത്തി ചർച്ചനടത്തുകയും  കോഴിക്കോട് പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കാൻ തീരുമാനിക്കുകയും ബന്ധുക്കളുടെ സമ്മതപത്രം എഴുതിവാങ്ങുകയും ചെയ്തു.     അതിനുശേഷമെത്തിയ ചെയർമാനും ഹെൽത്ത് ഇൻസ്പെക്ടറും    വീട്ടുകാരുമായും പൊതുപ്രവർത്തകരുമായും സംസാരിച്ചു. അതിനുശേഷം കോഴിക്കോട് പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ വേണ്ട കാര്യങ്ങൾ നഗരസഭാ ആരോഗ്യ വിഭാഗം ഏറ്റെടുക്കുമെന്നും നാട്ടുകാരാരും  വരേണ്ടതില്ല എന്നും  ചെയർമാൻ അറിയിച്ചു. തുടർന്ന് നാട്ടുകാർചേർന്ന്  ആ വീട്ടിലേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ വാങ്ങിനൽകി. ശനിയാഴ്ച  ഇറങ്ങിയ ഒരുപത്രത്തിൽ പിപിഇ കിറ്റണിഞ്ഞ ചെയർമാന്റെ പടം കണ്ട് നാട്ടുകാർ മൂക്കത്ത് വിരൽവച്ചു.   നാട്ടുകാരുടെയും   കൗൺസിലറുടെയും ഇടപെടൽ മറച്ചുവച്ച് നാട്ടുകാർ ആരും ഇല്ലാത്തതിനാൽ നഗരസഭാ ചെയർമാൻ ഇടപെട്ടു എന്ന രീതിയിലാണ്‌   വാർത്ത  പ്രചരിച്ചത്. ഇരിങ്ങലിലെ  ജനങ്ങളെ  ഒന്നിനും കൊള്ളാത്തവരായി ചിത്രീകരിച്ച  ചെയർമാന്റെ തരംതാണ കക്ഷിരാഷ്ട്രീയ കളിയിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് സിപിഐ എം കോട്ടക്കൽ ലോക്കൽ കമ്മിറ്റി വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News