കൊഴിഞ്ഞത് മാപ്പിളപ്പാട്ടിന്റെ 
മധുവർണ പൂവ്



  ഒഞ്ചിയം  "മധുവർണ പൂവല്ലേ...’ മാപ്പിളപ്പാട്ടിന്റെ മധുരമൂറും ഇശലുകൾ തലമുറകളിൽനിന്നും തലമുറകളിലേക്ക് പടർത്തിയ എസ് വി ഉസ്മാൻ ഇനി ഓർമ. എം കുഞ്ഞിമൂസ, വടകര കൃഷ്ണദാസ്, വി ടി മുരളി, കണ്ണൂർ ഷെരീഫ്, റഹ്ന ശ്രീലത തുടങ്ങി നിരവധി ഗായകർ പാടി ഹിറ്റാക്കിയ പാട്ടുകളുടെ രചയിതാവായിരുന്നു എസ് വി ഉസ്മാൻ.  വടകര പഴയ ബസ്‌ സ്റ്റാൻഡിന്‌ സമീപത്തെ കോട്ടക്കൽ ആര്യവൈദ്യശാല എന്നും സാംസ്കാരിക പ്രവർത്തകരുടെ സംഗമ സ്ഥലം കൂടിയാണ്. നാട്ടുനന്മയുടെ എളിമയോടെ അക്ഷരസ്നേഹികളെ തികഞ്ഞ ആദരവോടെ അകത്ത് സ്വീകരിച്ചിരുത്തുമായിരുന്നു സൗമ്യ സാന്നിധ്യമായ കവി. മാപ്പിളപ്പാട്ടിന്റെ ഇമ്പമാർന്ന വരികൾക്ക് പുറമെ കരുത്തുറ്റ കാവ്യപാരമ്പര്യത്തിന്റെ ഉടമയുമായിരുന്നു എസ് വി. ആനുകാലികങ്ങളിൽ പ്രകാശിതമായ മിക്ക കവിതകളും ഗൗരവമാർന്ന ചിന്തകളും ആശയങ്ങളും പ്രസരിപ്പിച്ചു. മതേതര സങ്കൽപ്പങ്ങളിലും മനുഷ്യനന്മയിലുമൂന്നിയ നിരവധി കവിതകൾ കാലം മായ്ക്കാതെ കിടക്കും. പ്രശസ്തിയും അംഗീകാരവും കൊതിക്കാത്ത കവിയായിരുന്നു. നിരന്തരമായ വായനയും, സൗഹൃദസദസ്സുകളിൽ മാത്രം ചർച്ച ചെയ്തും മരണം വരെ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. Read on deshabhimani.com

Related News