കരുവൻതിരുത്തി അർബൻ ഫാമിലി ഹെൽത്ത് സെന്റർ തുറന്നു
ഫറോക്ക് കരുവൻതിരുത്തിയിൽ പുതുതായി അനുവദിച്ച അർബൻ ഫാമിലി ഹെൽത്ത് സെന്റർ പ്രവർത്തനമാരംഭിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്‌തു. ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ പൊതുമരാമത്ത് -ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ശിലാഫലകം അനാഛാദനം ചെയ്‌തു. മുഴുവൻ സമയ ഡോക്ടറും അനുബന്ധ ജീവനക്കാരും ഫാർമസിയുമുൾപ്പെടുന്ന ചികിത്സാകേന്ദ്രത്തിൽ മൂന്നാഴ്ചക്കകം ലാബ് പ്രവർത്തനക്ഷമമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ദന്തരോഗ വിഭാഗമുൾപ്പെടെ കൊണ്ടുവരാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. മഠത്തിൽപ്പാടത്ത് ആരോഗ്യ ഉപകേന്ദ്രത്തിനായി നിർമിച്ച പുതിയ കെട്ടിടത്തിലാണ് ആശുപത്രി സംവിധാനങ്ങൾ തുടങ്ങിയത്. രാവിലെ ഒമ്പതു മുതൽ ആറുവരെയാണ് ഒ പി. ആരോഗ്യ- കുടുംബക്ഷേമ പ്രവർത്തനങ്ങൾ, ഗർഭിണികൾ, കുട്ടികൾ, കൗമാരപ്രായക്കാർ തുടങ്ങിയവർക്കായുള്ള പ്രത്യേക സേവനങ്ങൾ, കുത്തിവെപ്പുകൾ, ജീവിതശൈലീ രോഗ പരിശോധനകൾ എന്നിവയുണ്ടാകും. ചടങ്ങിൽ നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എം സമീഷ്, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ നവീൻ, കൗൺസിലർമാരായ കെ എം അഫ്സൽ, കെ ടി എ മജീദ്, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സി. എൻജിനിയർ ആർ സിന്ധു, മെഡിക്കൽ ഓഫീസർ ഡോ. അഞ്ജു അശോക് എന്നിവർ സംസാരിച്ചു. Read on deshabhimani.com