ലഹരിക്കെതിരെ ശക്തമായ നടപടി



ഫറോക്ക്  മയക്കുമരുന്നിനും മദ്യത്തിനുമെതിരെ നടപടി ശക്തമാക്കി അധികൃതർ. ബേപ്പൂരിന്റെ തീരമേഖലയിലും നല്ലളം, ഫറോക്ക്  പൊലീസ് പരിധിയിലും മയക്കുമരുന്ന് വിൽപ്പന വ്യാപകമായി തുടരുന്ന  സാഹചര്യത്തിലാണ്‌ നടപടി.  ബേപ്പൂർ മണ്ഡലത്തിൽ  "ചെറുക്കാം മയക്കുമരുന്നിനെ’ എന്നപേരിൽ നമ്മൾ ബേപ്പൂർ  സമഗ്ര മയക്കുമരുന്നു വിരുദ്ധ കാമ്പയിന്റെ ഭാഗമായി എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും തദ്ദേശ  വാർഡുകൾ കേന്ദ്രീകരിച്ച്  ജനകീയ സമിതികൾ രൂപീകരിച്ച് ലഹരി വ്യാപനത്തിനെതിരെ  ചെറുത്തു നിൽപ്പും ബോധവൽക്കരണവും വ്യാപിപ്പിക്കും.  ബേപ്പൂർ, മാറാട്, നല്ലളം, ഫറോക്ക് പൊലീസ് സ്റ്റേഷനുകൾക്കു കീഴിൽ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം ലഹരി നിയന്ത്രണവുമായി ബന്ധപ്പെട്ട നാൽപ്പതോളം കേസുകളുണ്ട്‌. പതിനഞ്ചോളം പേർ അറസ്റ്റിലായി.  കഴിഞ്ഞ ദിവസം മാറാട് പൊലീസ്  ബേപ്പൂർ  ഗോതീശ്വരത്തു  നിന്ന്‌ കാറിൽ കഞ്ചാവുമായെത്തിയ മഞ്ചേരി പയ്യനാട് സ്വദേശികളായ  രണ്ടു യുവാക്കളെ പിടികൂടിയിരുന്നു.  ദണ്ഡൻ കാവ് പരിസരത്തെ  രേവതി ഐസ് കമ്പനിയുടെ സമീപത്ത് അനധികൃത  വില്പനക്കായി  കൊണ്ടുവന്ന 12 കുപ്പി  മദ്യവുമായി രണ്ടു പേരെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. രാമനാട്ടുകരയിൽ കഞ്ചാവുമായി ഐക്കരപ്പടി ചക്കമാടുകുന്ന് സ്വദേശിയേയും അറസ്റ്റ് ചെയ്തിരിന്നു.   ആഡംബര കാറുകളിലും പഴം പച്ചക്കറി, മത്സ്യം എന്നിവ കയറ്റിപ്പോകുന്ന  വാഹനങ്ങളിലുമാണ് മയക്കുമരുന്നെത്തിക്കുന്നത്. എംഡിഎം ഉൾപ്പെടെയുള്ള മരുന്നുകളാണ്‌ വ്യാപകമായുള്ളത്‌.   ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന വിദേശമദ്യവും നഗരത്തിലും നാട്ടിൻപുറങ്ങളിലും സുലഭമാണ്‌.  ഇതര സംസ്ഥാന തൊഴിലാളികൾക്ക് ബോട്ടിലും വാസസ്ഥലങ്ങളിലും മദ്യവും മയക്കുമരുന്നും എത്തിക്കുന്ന പ്രത്യേക സംഘവും സജീവമാണ്‌. Read on deshabhimani.com

Related News