തൊഴിലുറപ്പിന്‌ ക്ഷേമം



കോഴിക്കോട് തൊഴിലുറപ്പ്‌ തൊഴിലാളികളോട്‌ എന്നും ചേർന്നുനിന്നതാണ്‌ എൽഡിഎഫ്‌ സർക്കാർ. കൂലികൂട്ടി നൽകിയും 100 തൊഴിൽദിനങ്ങൾ ഉറപ്പാക്കിയും അവർക്കൊപ്പം നിന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പകലന്തിയോളം പണിയെടുക്കുന്നവർക്കായി ആശ്വാസം പകർന്ന്‌ ഇപ്പോഴിതാ ക്ഷേമപദ്ധതിയും ഒരുക്കുന്നു. തൊഴിലുറപ്പ്‌ തൊഴിലാളികൾക്കുള്ള ക്ഷേമ പദ്ധതിക്ക്‌ നിയമസാധുത നൽകുന്ന ബില്ലിന്‌ നിയമസഭ അംഗീകാരം നൽകിയത്‌ കഴിഞ്ഞ ദിവസമാണ്‌. മഹാത്മാഗാന്ധി ഗ്രാമീണ–-അയ്യൻകാളി നഗര തൊഴിലുറപ്പ്‌ പദ്ധതികളിലെ തൊഴിലാളികൾക്കാണ്‌ ആനുകൂല്യം ലഭിക്കുക. ഇവർക്ക്‌ പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യം ലഭ്യമാക്കും. രാജ്യത്താദ്യമായാണ്‌ തൊഴിലുറപ്പ്‌ തൊഴിലാളികൾക്കായി ഇത്തരമൊരു പദ്ധതി. തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്‌റ്റർ ചെയ്‌ത 18 മുതൽ 55 വയസ്സുള്ള തൊഴിലുറപ്പ്‌ തൊഴിലാളികൾക്കാണ്‌ പദ്ധതിയിൽ ചേരാൻ അവസരം.  50 രൂപ മാസം അംശദായം അടയ്‌ക്കണം. തൊഴിലെടുക്കുന്നവരുടെയും കുട്ടികളുടെയും ആശ്രിതരുടെയും ആരോഗ്യ പരിരക്ഷ, വിവാഹം, വിദ്യാഭ്യാസം എന്നിവയ്‌ക്ക്‌ സഹായമുണ്ട്‌.   തൊഴിലെടുക്കുന്നവരും കുടുംബക്കാരും അപകടത്തിൽപ്പെടുകയോ മരിക്കുകയോ ചെയ്‌താൽ ധനസഹായം നൽകും. രണ്ടുവർഷം തൊഴിലെടുത്ത എല്ലാവർക്കും ക്ഷേമനിധിയിൽ അംഗങ്ങളാകാം. ജില്ലയിൽ രണ്ടുലക്ഷത്തിലധികം തൊഴിലുറപ്പ്‌ തൊഴിലാളികളാണുള്ളത്‌. ലോക്‌ഡൗൺ സമയത്ത്‌ വിദ്യാർഥികളും യുവതീ യുവാക്കളും കൂടുതലായി തൊഴിലുറപ്പ്‌ മേഖലയിലേക്ക്‌ കടന്നുവന്നു.  Read on deshabhimani.com

Related News