ആഭരണം കവരുന്നയാൾ
പിടിയിൽ

അനസ്‌


കോഴിക്കോട്‌ ഇരുട്ടിന്റെ മറവിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങൾ കവരുന്ന കുപ്രസിദ്ധ മോഷ്ടാവ്‌ പിടിയിൽ. ഒളവണ്ണ കൊടശ്ശേരിപറമ്പ് സ്വദേശി ഹ്യൂണ്ടായ് അനസ് എന്നപേരിൽ അറിയപ്പെടുന്ന അനസാണ്‌ പിടിയിലായത്‌. കക്കോടി കൂടത്തുംപൊയിലിലെ വാടകവീട്ടിൽ രഹസ്യമായി താമസിച്ചുവരികയായിരുന്നു.   അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് ആഭരണങ്ങൾ കവർന്ന് വീടിന്റെ ടെറസിൽ ഉപേക്ഷിച്ച കേസിൽ ജയിലിലായിരുന്നു പ്രതി. പുറത്തിറങ്ങിയശേഷം കഴിഞ്ഞയാഴ്ച എലത്തൂരിൽ മോഷണം നടത്തിയതോടെയാണ്‌ വീണ്ടും പിടിയിലായത്‌. ഒരു വർഷമായി അന്വേഷണം നടക്കുന്ന കേസുകളുൾപ്പെടെയുള്ളവയിൽ ഇയാളുടെ പങ്കിനും തെളിവ്‌ ലഭിച്ചു. ഇയാൾക്കെതിരെ കോഴിക്കോട് ടൗൺ, പന്നിയങ്കര, നല്ലളം, മെഡിക്കൽ കോളേജ്, കുന്നമംഗലം, പന്തീരാങ്കാവ് എന്നീ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളുണ്ട്. രാത്രി വീടുകളിൽ ഒളിഞ്ഞുനോക്കുന്ന ശീലമാണ് മോഷണത്തിലേക്ക് വഴിവച്ചത്. സ്വർണവും പണവും മയക്കുമരുന്ന് ഉപയോഗത്തിനും ആഡംബര ജീവിതം നയിക്കുന്നതിനുമാണ് ഉപയോഗിച്ചത്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ മൊബൈൽ ഫോൺ മോഷ്ടിക്കുന്ന പ്രതി ഫോൺ വഴിയിലുപേക്ഷിക്കുകയും ദീർഘദൂര വാഹനങ്ങളിൽ ഒളിപ്പിച്ചുവയ്ക്കുകയുമാണ് ചെയ്യാറ്. ഇയാളെപ്പറ്റി അയൽവാസികൾക്കുപോലും അറിവുണ്ടായിരുന്നില്ല. ടൗൺ അസി. കമീഷണർ പി ബിജുരാജിന്റെ  നേതൃത്വത്തിലാണ്‌ പിടിച്ചത്‌.  എലത്തൂർ ഇൻസ്പെക്ടർ സായൂജ് കുമാർ, എസ്ഐ രാജേഷ് കുമാർ, ഡൻസാഫ് അസിസ്റ്റന്റ് എസ്ഐമാരായ മനോജ് എടയേടത്ത്, കെ അഖിലേഷ്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം ഷാലു, എ പ്രശാന്ത്കുമാർ, സി കെ സുജിത്ത്, ഷാഫി പറമ്പത്ത്, എലത്തൂർ സിപിഒ അബ്ദുൽ സമദ് എന്നിവർ സംഘത്തിലുണ്ടായി. Read on deshabhimani.com

Related News