സ്വാതന്ത്ര്യസംരക്ഷണ പ്രഖ്യാപനമായി സാമൂഹിക്‌ ജാഗരൺ മഞ്ച്‌



    കോഴിക്കോട്‌ തോക്കിനും ലാത്തിക്കും മുന്നിൽ നെഞ്ചുവിരിച്ച്‌, ധീരദേശാഭിമാനികൾ ചോരയും ജീവനും നൽകി നേടിത്തന്ന സ്വാതന്ത്ര്യം എന്തുവിലകൊടുത്തും കാത്തുസൂക്ഷിക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ സാമൂഹിക്‌ ജാഗരൺ മഞ്ച്‌. ‘ചരിത്രം തിരുത്തിയെഴുതരുത്‌, ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ വർഗീയവാദികൾക്ക്‌ ഒരു പങ്കുമില്ല’ എന്ന മുദ്രാവാക്യമുയർത്തി സിഐടിയു, കർഷകസംഘം, കർഷകത്തൊഴിലാളി യൂണിയൻ എന്നിവ ചേർന്ന്‌ മുതലക്കുളത്ത്‌ സംഘടിപ്പിച്ച പരിപാടി രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും പ്രഖ്യാപിച്ചു. അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ വർക്കിങ്‌ കമ്മിറ്റിയംഗം പി കെ ബിജു ഉദ്‌ഘാടനംചെയ്‌തു. നെറികേടുകൾക്കെതിരെ വിരൽചൂണ്ടുന്നവരെ കേന്ദ്രസർക്കാർ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു.     കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരിക്കപ്പെട്ട ഘട്ടംതൊട്ട്‌ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുക്കുകയും സ്വാതന്ത്ര്യപ്രസ്ഥാനത്തെ ദിശാബോധത്തോടെ മുന്നോട്ട്‌ കൊണ്ടുപോകുന്നതിനും കമ്യൂണിസ്‌റ്റുകാർ വഹിച്ച പങ്ക്‌ വലുതാണെന്ന്‌ സിഐടിയു സംസ്ഥാന സെക്രട്ടറി ടി പി രാമകൃഷ്‌ണൻ പറഞ്ഞു.  കർഷകസംഘം ജില്ലാ സെക്രട്ടറി പി വിശ്വൻ അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ സ്വാഗതവും കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ നന്ദിയുംപറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, എം മെഹബൂബ്‌, മാമ്പറ്റ ശ്രീധരൻ, കെ പി കുഞ്ഞമ്മദ്‌കുട്ടി എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News