നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി, കോവിഡ്‌ വിഴുങ്ങുന്നു



നാദാപുരം  ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കാറ്റിൽ പറത്തിയതാണ്‌ തൂണേരി–-നാദാപുരം പഞ്ചായത്തുകളിൽ കോവിഡ്‌ വ്യാപനത്തിന് ഇടയാക്കിയതെന്ന്‌ പരാതി. മുസ്ലിംലീഗ് നേതാവായ തൂണേരി പഞ്ചായത്ത് പ്രസിഡന്റ്‌ അടക്കമുള്ളവർക്കാണ്   ഇവിടെ  കോവിഡ് ബാധിച്ചത്.   പഞ്ചായത്തിലെ ഒരു മുസ്ലിംലീഗ് ഭാരവാഹിയുടെ ബന്ധു കണ്ണൂർ ജില്ലയിലെ അണിയാരത്ത് മരിച്ചിരുന്നു. മിക്ക ലീഗ് നേതാക്കളും അവിടം സന്ദർശിച്ചു. ഈ   വീട്ടിലെത്തിയ ഏതോ കോവിഡ്‌ രോഗിയിൽനിന്നാണ്‌ പലർക്കും രോഗം പകർന്നത്‌. പഞ്ചായത്ത് പ്രസിഡന്റും മറ്റുള്ളവരും ഈ മരണവീട്‌ സന്ദർശിച്ചിരുന്നു. അണിയാരത്തെ വീട്ടിൽനിന്ന്‌ രോഗം പകർന്ന ചിലർ  തൂണേരിയിലെ രണ്ട്‌ മരണ വീടുകളും സന്ദർശിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. കോവിഡ്‌ നിർദേശങ്ങൾ ലംഘിച്ച് മുന്നൂറിലധികം പേർ തൂണേരി മേഖലയിലെ മരണ വീടുകളിൽ എത്തിയിരുന്നു. സാമൂഹിക അകലം പാലിക്കാതെയുള്ള ഇത്തരം ഇടപെടലാണ് ഇപ്പോൾ നാടിനെയാകെ ആശങ്കയിലാഴ്‌ത്തിയത്‌. കുട്ടികൾക്കടക്കം 93 പേർക്കാണ്‌ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്‌. ഇതിൽ നാലുമാസമുള്ള കുഞ്ഞുമുതൽ ആറുവയസ്സുകാരൻവരെയുണ്ട്‌.  നിലവിലെ പരിശോധനയിൽ പോസിറ്റീവ് ആയവരുടെ സമ്പർക്ക പട്ടികയും വിപുലമാണ്. ഇത് ജനങ്ങളിൽ കൂടുതൽ പരിഭ്രാന്തി പടർത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റിനും രണ്ട് അംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചതിനാൽ പഞ്ചായത്ത് ഓഫീസ് അണുവിമുക്തമാക്കണമെന്ന് പഞ്ചായത്ത് ജോ. ഡയറക്ടർ നിർദേശം നൽകി. നാലുദിവസം കഴിഞ്ഞേ അണുനശീകരണത്തിനാകൂവെന്ന് അഗ്നിശമന സേന അറിയിച്ചിട്ടുണ്ട്‌. അതിനാൽ ഓഫീസ് അടഞ്ഞുകിടക്കുകയാണ്. ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നടപടികളാണ് പൊലീസ് ഇപ്പോൾ സ്വീകരിച്ചുവരുന്നത്. Read on deshabhimani.com

Related News