ത്രിപുരയിൽ ബിജെപി ആക്രമണം: സിപിഐ എം പ്രതിഷേധിച്ചു
കോഴിക്കോട് ത്രിപുരയിൽ ബിജെപി നടത്തുന്ന അക്രമങ്ങൾക്കെതിരെ പ്രതിഷേധമുയർത്തി നാട്. ജനാധിപത്യവിരുദ്ധവും മനുഷ്യത്യരഹിതവുമായ അക്രമങ്ങളോട് സന്ധിയില്ലെന്ന് നഗര–-ഗ്രാമ മേഖലകളിൽ നിറഞ്ഞ പ്രതിഷേധ ശബ്ദങ്ങൾ സാക്ഷ്യപ്പെടുത്തി. പ്രകടനവും പൊതുയോഗവുമായി പതിനയ്യായിരത്തോളം കേന്ദ്രങ്ങളിൽ സിപിഐ എം നേതൃത്വത്തിൽ ത്രിപുരയ്‌ക്ക് ഐക്യദാർഢ്യമുയർന്നു. കക്കട്ട് ടൗണിൽ നടന്ന പ്രതിഷേധ സംഗമം സി പി ഐ എം ജില്ലാ സെക്രട്ടരി പി മോഹനൻ ഉദ്ഘാടനം ചെയ്തു.കെ ഇ സജി അധ്യക്ഷനായി. പ്രവർത്തന സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശങ്ങളെയും ഇല്ലാതാക്കുന്ന വിധമാണ് ബിജെപി ത്രിപുരയിൽ പ്രവർത്തിക്കുന്നത്. സിപിഐ എം പാർടി ഓഫീസുകൾക്കും വാഹനങ്ങൾക്കുമൊക്കെ തീയിട്ട് നടപ്പാക്കുന്ന കിരാതരീതിക്കെതിരായ താക്കീതായി ജില്ലയിലെങ്ങും നടന്ന ഐക്യദാർഢ്യ സമരം. ബ്രാഞ്ച് അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പൊതുയോഗവും പ്രകടനവും പേരാമ്പ്ര ത്രിപുരയിൽ ബിജെപി നടത്തുന്ന അർധ ഫാസിസ്റ്റ് വാഴ്ചക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ പ്രതിഷേധിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ എംഎൽഎ പറഞ്ഞു. ത്രിപുര ഐക്യദാർഢ്യ ദിനത്തിൽ പേരാമ്പ്ര മാർക്കറ്റ് പരിസരത്ത് ചേർന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ ബാലകൃഷ്ണൻ അധ്യക്ഷനായി. ബിജെപി അക്രമി സംഘം സിപിഐ എം ത്രിപുര സംസ്ഥാന കമ്മിറ്റി ഓഫീസും പാർടി പത്രത്തിന്റെ ഓഫീസും പൊളിറ്റ്ബ്യൂറോ അംഗമായ മണിക് സർക്കാറിനെയും ആക്രമിച്ചു. ഭരണത്തിന്റെ പിന്തുണയോടെ നടത്തുന്ന അക്രമം ത്രിപുരയെ കലാപഭൂമിയാക്കാനുള്ള നീക്കമാണെന്നും ടിപി പറഞ്ഞു. സിപിഐ എം പേരാമ്പ്ര വെസ്റ്റ് ലോക്കൽ സെക്രട്ടറി വി കെ സുനീഷ്, കെ കുഞ്ഞിക്കണ്ണൻ, രാജീവൻ മമ്മിളി എന്നിവർ സംസാരിച്ചു. വി ശ്രീനി സ്വാഗതം പറഞ്ഞു. പേരാമ്പ്ര ഏരിയയിൽ മുന്നൂറിലധികം കേന്ദ്രങ്ങളിൽ ത്രിപുര ഐക്യദാർഢ്യ ദിനം ആചരിച്ചു. ബാലുശേരി ഏരിയയിൽ 405 കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ നടന്നു. ഏരിയാ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ കൊയലാട്ട് മുക്കിലും ജില്ലാകമ്മിറ്റി അംഗം പി കെ മുകുന്ദൻ വാകയാട്ടും ഉദ്ഘാടനംചെയ്തു. Read on deshabhimani.com