രാമനാട്ടുകര മേൽപ്പാലം ഏപ്രിലിൽ



ഫറോക്ക്  ദേശീയപാത നവീകരണത്തിന്റെ ഭാഗമായി രാമനാട്ടുകരയിൽ നിർമിക്കുന്ന മേൽപ്പാലം അടുത്ത വർഷം ഏപ്രിലോടെ  തുറന്നുകൊടുക്കാനാവുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിലവിലുള്ള പാലത്തിന് സമാന്തരമായി നിർമിച്ച പുതിയ മേൽപ്പാലത്തിന്റെയും റോഡിന്റെയും പ്രവൃത്തി പരിശോധിച്ചശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി. കാസർകോട്‌ തലപ്പാടി മുതൽ തിരുവനന്തപുരം തമിഴ്നാട് അതിർത്തിയായ കാരോട് വരെ 2025ൽ തന്നെ പൂർത്തിയാക്കാനാകും. ജനങ്ങൾക്കുള്ള പരാതി പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പും ദേശീയപാതാ അതോറിറ്റിയും സഹകരിച്ച് പ്രവർത്തിക്കും. ദേശീയപാത 45 മീറ്ററിൽ ആറുവരിയാക്കി വികസിപ്പിക്കുക എന്ന ജനാഭിലാഷം സാക്ഷാത്കരിക്കുകയാണ്‌ എൽഡിഎഫ്‌ സർക്കാർ. ഇടക്കാലത്ത് പ്രവൃത്തി സ്തംഭനാവസ്ഥയിലായി. ഉടൻ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയെ കണ്ട് കാര്യം ധരിപ്പിച്ചു. അദ്ദേഹവും ദേശീയപാതാ അതോറിറ്റിയും സംസ്ഥാന സർക്കാരിനോടും പൊതുമരാമത്ത് വകുപ്പിനോടും പൂർണമായും സഹകരിക്കുന്നു. ഇത്‌ പ്രവൃത്തി വേഗത്തിലാക്കാൻ സഹായകരമായതായും മന്ത്രി റിയാസ് പറഞ്ഞു. പന്തീരാങ്കാവ്, നന്തി, മൂരാട് എന്നിവിടങ്ങളിലും  റോഡ് പ്രവൃത്തി മന്ത്രി പരിശോധിച്ചു. കലക്ടർ ടി എൻ തേജ് ലോഹിത് റെഡ്ഡി, ദേശീയപാതാ അതോറിറ്റി റീജ്യണൽ ഓഫീസർ ബി ആർ മീണ, ചാർജ് പ്രോഗ്രാം ഓഫീസർ ബാലചന്ദ്രൻ എന്നിവരും ഉദ്യോഗസ്ഥ സംഘവുമുണ്ടായിരുന്നു.   Read on deshabhimani.com

Related News