വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 
മർദിച്ച 2 പേർ കസ്‌റ്റഡിയിൽ



കക്കോടി കക്കോടിയില്‍ വ്യാപാരിയെ വാനില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കിയശേഷം വഴിയരികില്‍ തള്ളിയ കേസിൽ രണ്ടുപേർ ചേവായൂർ പൊലീസ്‌ കസ്റ്റഡിയിൽ. വ്യാഴം രാത്രി  ബാലുശേരി ശിവപുരം കിഴക്കെ നെരോത്ത് ലുഖ്മാനുല്‍ ഹക്കീമിന്‌ (45) ക്രൂര മര്‍ദനമേറ്റ സംഭവത്തിലാണ്‌ അന്വേഷണം ഊർജിതമാക്കിയത്‌.  ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹക്കീം ഇപ്പോൾ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്‌.  കക്കോടി എരക്കുളത്തെ കടയടച്ച്‌ ഒമ്പതരയോടെ കോഴിക്കോട് ഭാഗത്തേക്ക്‌ ബൈക്കില്‍ പോകുമ്പോഴായിരുന്നു സംഭവം. മഴപെയ്തപ്പോള്‍ കക്കോടി പഞ്ചായത്ത് ഓഫീസിനുമുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിനരികില്‍ ബൈക്ക് നിര്‍ത്തി അവിടെ നിന്നു. ഈ സമയം വാനിലെത്തിയ സംഘം തന്നെ ബലമായി അതിനുള്ളിലേക്ക് തള്ളിക്കയറ്റുകയായിരുന്നുവെന്ന് ഹക്കീം പറഞ്ഞു. ഉറക്കെ കരഞ്ഞതുകേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും ഹക്കീമുമായി വാന്‍ സ്ഥലംവിട്ടു.  പിന്നീട്‌ കുന്നമംഗലം വഴി എടവണ്ണപ്പാറ റോഡിലൂടെ പോയ വാനില്‍ ഉണ്ടായിരുന്നവര്‍  മര്‍ദിച്ച് അവശനാക്കിയശേഷം അര്‍ധരാത്രിയോടെ റോഡരികില്‍ തള്ളുകയായിരുന്നു. ചേവായൂർ സിഐ  ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. Read on deshabhimani.com

Related News