‘ഓണ്‍ലൈനില്‍’ പിടിമുറുക്കുന്നു

എഴുത്തുലോട്ടറി വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് സ്ക്രീന്‍ ഷോട്ട്


കോഴിക്കോട്  സംസ്ഥാന ഭാഗ്യക്കുറിക്ക് സമാന്തരമായുള്ള ‘എഴുത്തുലോട്ടറി’ കേന്ദ്രങ്ങൾ ജില്ലയിൽ പിടിമുറുക്കുന്നു. പൊലീസ് നടപടി ശക്തമായതോടെ ഇടപാടുകൾ ഓൺലൈൻ വഴിയാക്കി. ലോട്ടറി വിൽപ്പന കടകളുടെ സമീപത്ത്‌ ആരംഭിച്ച എഴുത്തുലോട്ടറി സംഘങ്ങളാണ്‌ ഓൺലൈനിലേക്ക്‌ മാറിയിരിക്കുന്നത്‌. ഭാഗ്യക്കുറി ടിക്കറ്റുകൾ എടുക്കാനെത്തുന്നവരാണ്‌ എഴുത്തുലോട്ടറി ഏജന്റുമാർക്ക്‌  ‘മൂന്നക്കനമ്പർ’ കൊടുക്കുന്നത്‌. സമ്മാനം ലഭിക്കുന്ന മുറക്ക് ഏജന്റുമാർ പണം എത്തിച്ചുനൽകും. പൊലീസ് ഇടപെടൽ ശക്തമായതോടെ ഇപ്പോൾ പരസ്യമായ ‘എഴുത്ത്’ ഇല്ല. പകരം ഏജന്റുമാർ സദാസമയവും ഓൺലൈനിലാണ്‌.  ‘ഭാഗ്യനമ്പറുകൾ’ ഇവർക്ക് ഫോണിൽ വിളിച്ചു പറഞ്ഞുകൊടുക്കാം. അല്ലെങ്കിൽ വാട്സ് ആപ്പ്, ടെലഗ്രാം പോലുള്ള സമൂഹമാധ്യമങ്ങൾ വഴി അയച്ചുകൊടുത്താലും മതി. എഴുത്തുചാർജും സമ്മാനത്തുകയും ഗൂഗിൾപേ മുഖാന്തരം കൈമാറും. ഇതിനായി മാത്രം പ്രവർത്തിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പുകൾ നിരവധിയുണ്ട് ഇപ്പോൾ. ‌ഗ്രൂപ്പ് അഡ്മിന് 100 രൂപയ്ക്ക് പത്ത് രൂപയാണ് കമീഷൻ. ദിവസേന പകൽ ഒന്ന്, മൂന്ന്, വൈകിട്ട് ആറ്, രാത്രി എട്ട് എന്നിങ്ങനെ നാല് ‘എഴുത്ത്’ നറുക്കെടുപ്പാണുള്ളത്. ‌തമിഴ്നാട്, സിക്കിം, നാഗാലാൻഡ് ലോട്ടറികൾക്കും സമാന്തര എഴുത്തുണ്ട്. ഇതരസംസ്ഥാന ലോബികളാണ് ‘സമ്മാനാർഹർക്ക്’ പണം നൽകുന്നത്. ചെറിയ തുക മുടക്കി പെട്ടെന്ന് ലാഭമുണ്ടാക്കാമെന്നതാണ് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നത്.  Read on deshabhimani.com

Related News