അവഗണന, കോൺഗ്രസിനെ 
വിമർശിച്ച്‌ സമുദായ സംഘടനകൾ



കോഴിക്കോട്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ നിയമനത്തിൽ കോൺഗ്രസ്‌ നേതൃത്വം അവഗണിച്ചതായി മുസ്ലിം സമുദായ സംഘടനകൾ. സാമുദായിക  സന്തുലനം പാലിച്ചില്ലെന്നും തഴഞ്ഞെന്നുമാണ്‌ പരാതി. 280 പ്രസിഡന്റുമാരെ നിയമിച്ചതിൽ മുസ്ലിം പ്രാതിനിധ്യം 52 മാത്രമാണ്‌. കേവലം 18.5 ശതമാനം. സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ ഇകെ, കാന്തപുരം എപി സുന്നി വിഭാഗങ്ങളാണ്‌ കോൺഗ്രസ്‌ നേതൃത്വത്തെ വിമർശിച്ചത്‌. നേരത്തെ കെപിസിസി ഭാരവാഹികളെ നിശ്ചയിച്ചപ്പോഴും അർഹമായ പരിഗണനയുണ്ടായില്ലെന്ന്‌ വിമർശനം ഉയർന്നിരുന്നു.  മൃദുഹിന്ദുത്വവും മറ്റു ചില മതങ്ങളെ പ്രീണിപ്പിക്കാനുള്ള താൽപ്പര്യവും കാരണം കെപിസിസി നേതൃത്വം മുസ്ലിങ്ങളെ അവഗണിക്കുന്നതായാണ്‌ സമുദായ സംഘടനകളുടെ പരാതി.  ഇകെ വിഭാഗം എസ്‌കെഎസ്‌എസ്‌എഫ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സത്താർ പന്തല്ലൂർ, കാന്തപുരം വിഭാഗം എസ്‌വൈഎസ്‌ നേതാവ്‌ മുഹമ്മദലി കിനാലൂർ എന്നിവർ സമൂഹമാധ്യമങ്ങളിലൂടെ അവഗണനക്കെതിരെ കോൺഗ്രസിനെ വിമർശിച്ച്‌ രംഗത്തെത്തി. ബ്ലോക്ക്‌ പ്രസിഡന്റുമാരിൽ അഞ്ച്‌ ജില്ലകളിൽ  മുസ്ലിം പ്രാതിനിധ്യമേയില്ലെന്ന്‌ ഇവർ ചൂണ്ടിക്കാട്ടുന്നു. കാസർകോട്‌, വയനാട്‌, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളാണിത്‌. ജനസംഖ്യയിൽ കാസർകോട്‌ 37ഉം വയനാട്ടിൽ 32 ഉം ശതമാനം മുസ്ലിങ്ങളാണ്‌. മുസ്ലിം ഭൂരിപക്ഷ പ്രദേശമായിട്ടും മലപ്പുറത്ത്‌ ഇതര സമുദായക്കാരനെ ഡിസിസി പ്രസിഡന്റാക്കി. എന്നാൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മുസ്ലിങ്ങൾക്ക്‌ ഈ പരിഗണന നൽകിയില്ല. ഹിന്ദുത്വത്തിനെ കൂടാതെ മറ്റു ചില സമുദായ നേതൃത്വങ്ങളെയും കെപിസിസി ഭയക്കുന്നതിനാലാണ്‌ ഈ അവഗണനയെന്നും സമുദായ സംഘടനകൾ വിമർശിക്കുന്നുണ്ട്‌. Read on deshabhimani.com

Related News