ഇടനിലക്കാരായി ബിജെപി, സീറ്റിന്‌ രണ്ടുലക്ഷം കോഴ



കോഴിക്കോട്‌ സ്വകാര്യ ഹജ്ജ്‌ സീറ്റിന്റെ മറവിൽ വൻ അഴിമതി. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവുമായി അടുത്ത ബന്ധമുള്ള ബിജെപി നേതാക്കൾ ഇടനിലക്കാരായാണ്‌ ഹജ്ജ്‌ സീറ്റ്‌ കച്ചവടം. കോഴയെ തുടർന്ന്‌ സ്വകാര്യ ഹജ്ജ്‌ യാത്രക്കുള്ള നിരക്ക്‌ കുത്തനെ വർധിച്ചു. ഏഴരലക്ഷം രൂപവരെയാണ്‌ വിവിധ ഏജൻസികൾ സീറ്റിന്‌ ഈടാക്കുന്നത്‌. സർക്കാർ സീറ്റിന്റെ നിരക്കിന്റെ ഇരട്ടിയോളം വരുമിത്‌.  സീറ്റിന്‌ അപേക്ഷിക്കുന്ന ട്രാവൽ ഏജൻസികളുമായി  ബിജെപിക്കാർ വിലപേശുകയാണ്‌.   ഒന്നുമുതൽ രണ്ടുലക്ഷം രൂപവരെ സീറ്റിനായി കോഴ ഈടാക്കുന്നതായി ട്രാവൽ ഏജന്റുമാർ പറയുന്നു. കോഴ നൽകാത്ത ട്രാവൽ ഏജൻസികൾക്ക്‌ സീറ്റ്‌ നിഷേധിച്ചതായും പരാതിയുണ്ട്‌.  ന്യൂനപക്ഷ മന്ത്രാലയത്തിന്‌ കീഴിലുള്ള ഹജ്ജ്‌ കമ്മിറ്റിയുടെ വെബ്‌സൈറ്റിലൂടെയാണ്‌ സീറ്റിന്‌ അപേക്ഷിക്കേണ്ടത്‌. തുടർ നടപടി  ഓൺലൈനിലാണെന്നും സുതാര്യമെന്നുമാണ്‌ അധികൃതർ അവകാശപ്പെടുന്നത്‌. എന്നാൽ ഇടനിലക്കാർ വഴിയല്ലാതെ സീറ്റ്‌ ലഭിക്കുന്നില്ലെന്ന്‌ ട്രാവൽ ഏജന്റുമാർ പറയുന്നു. മൊത്തം സീറ്റിന്റെ 20 ശതമാനമാണ്‌ സ്വകാര്യ മേഖലക്കുള്ളത്‌. ഇത്‌ കിട്ടാൻ ഇടനിലക്കാർ കനിയണമെന്നതാണ്‌ അനുഭവം. സീറ്റൊന്നിന്‌  രണ്ടുലക്ഷം വരെ നൽകണം. അധികമായി  ചെലവഴിക്കേണ്ട കോഴ ഏജൻസികൾ അപേക്ഷകരിൽ നിന്നാണ്‌  ഈടാക്കുന്നത്‌. സ്വകാര്യ ഏജൻസികൾ വഴി ഹജ്ജിന്‌ പോകാൻ നാലരലക്ഷമാണ്‌ ചെലവ്‌. ട്രാവൽ ഏജൻസികൾ ഒരുലക്ഷം ലാഭമെടുത്താലും വിശ്വാസികൾക്ക്‌ അഞ്ചരലക്ഷത്തിന്‌ സീറ്റ്‌ കിട്ടണം. അതാണിപ്പോൾ ഏഴരലക്ഷത്തിന്‌ കച്ചവടം നടക്കുന്നത്‌. Read on deshabhimani.com

Related News