അരങ്ങുണർത്തി പാട്ടോർമകൾ
കോഴിക്കോട് പാട്ടുപുരകളിൽ പണ്ടുകാലത്ത് ഉയർന്നുകേട്ട കോഴിക്കോടൻ മധുരഗീതങ്ങളാണ് സദസ്സിനെ ഉണർത്തിയത്. മനുഷ്യരുടെ സങ്കടങ്ങളും സന്തോഷവും പ്രണയവും വിരഹവും പോരാട്ടവും ഹൃദയം തൊടുന്ന ഈണങ്ങളായി പരക്കുകയായിരുന്നു. ബാബുരാജും കെ ടി മുഹമ്മദും രാഘവൻ മാസ്‌റ്ററും കോഴിക്കോട് അബ്‌ദുൾ ഖാദറും അന്വശരമാക്കിയ ഗാനങ്ങൾ ടാഗോർ ഹാളിൽ ദേശാഭിമാനി 80ാം വാർഷികാഘോഷ സംഘാടക സമിതി രുപീകരണത്തിലെ സദസ്സിനെ പാട്ടോർമയിലേക്ക് കൂട്ടിക്കൊണ്ടുപോയി. സംഗീത മാന്ത്രികതയിലൂടെ മലയാളികളെ വിസ്മയിപ്പിച്ച മധുരഗാനങ്ങളും വിപ്ലവാവേശം പടർത്തിയ കെ ടി മുഹമ്മദിന്റെ നാടകഗാനങ്ങളും വി ടി മുരളിയുടെ പാട്ടുകളുമെല്ലാം സദസ്സ് ഹൃദയവായ്‌പോടെ ഏറ്റുവാങ്ങി. ഒരുപുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ... , പ്രാണസഖി ഞാൻ വെറുമൊരു..., പാടനോർത്തൊരു മധുരിതഗാനം തുടങ്ങിയ നിത്യഹരിത ഗാനങ്ങളുമായി ഭാനുപ്രകാശ് സംഗീതസ്‌മൃതി നയിച്ചു. ചേളന്നൂർ എസ്‌എൻ ട്രസ്റ്റ് എച്ച്‌എസ്‌എസിലെ അധ്യാപകനാണ് ഭാനുപ്രകാശ്. പതിനാലാംരാവ് സംഗീത പരിപാടിയിലെ വിധികർത്താവ് ബെൻസീറയും സി ആർ ദേവനന്ദയും ഗാനങ്ങളുമായി കൂടെച്ചേർന്നു. ഗിരീഷ് ഉള്ള്യേരി (ഹാർമോണിയം), സോനുദാസ് (ഗിത്താർ), രജീഷ് കോഴിക്കോട് (തബല) എന്നിവരായിരുന്നു രംഗത്ത്. Read on deshabhimani.com