മീനില്ല, കടലോരം വറുതിയിൽ
കൊയിലാണ്ടി ഏറ്റവും കൂടുതൽ മത്സ്യം ലഭിക്കാറുള്ള വൃശ്ചിക മാസത്തിൽ കടലോരം വറുതിയിൽ. ചെമ്മീൻ, അയല, മത്തി തുടങ്ങിയ മീനുകൾ വലനിറയെ കിട്ടാറുള്ള സമയമാണിത്. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി വള്ളങ്ങൾ ഭൂരിഭാഗവും മീനില്ലാതെയാണ് തിരിച്ചു വരുന്നത്. ഡീസൽ അടക്കം ദിനംപ്രതി ഇരുപതിനായിരത്തിൽ കൂടുതൽ തുക ഓരോ ഇടത്തരം വള്ളങ്ങൾക്കും ചെലവാകും. ഡീസലിന്റെയും മണ്ണെണ്ണയുടെയും വിലവർധന ചെറുതോണികൾക്കും വള്ളങ്ങൾക്കും പ്രതിസന്ധിയായിട്ടുണ്ട്. വലിയ ബോട്ടുകളുടെ രാത്രികാലത്തെ അനധികൃത മീൻപിടിത്തവും മീൻ കുറയാൻ കാരണമാകുന്നു. രാത്രികാലത്തെ മീൻപിടിത്തംകൊണ്ട് മത്സ്യങ്ങൾ കൂട്ടത്തോടെ ദിശമാറി സഞ്ചരിക്കുമെന്നും അതിനാൽ മീൻ കിട്ടുന്നില്ലെന്നും ഇടത്തരം ബോട്ടിൽ പോകുന്ന വിരുന്നുകണ്ടിയിലെ അശോകൻ പറയുന്നു. കൊയിലാണ്ടിയിൽ മാത്രം നാൽപ്പതിലധികം വള്ളങ്ങളുണ്ട്. ഇതിൽ ഭൂരിഭാഗം വള്ളങ്ങളും അധിക സമയവും കടലോരത്തു തന്നെയാണുള്ളത്. ഇറക്കുമതി മീനുകളുടെ കച്ചവടവും കാര്യമായി നടക്കുന്നില്ല. ഇതോടെ സാധാരണ മീൻ വില്പനക്കാരും പ്രയാസത്തിലായി. Read on deshabhimani.com